മോഡി പെരുംനുണയൻ; മോഡിയെ വെല്ലുവിളിക്കണമെങ്കിൽ ലോകത്തെ ഏറ്റവും വലിയ നുണയനാകണം; ആഞ്ഞടിച്ച് കനയ്യകുമാർ

kanhaiya and modi

ദിസ്പുർ: ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ജയിലിൽ കിടന്നെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അവകാശവാദത്തെ പെരുംനുണയെന്ന് വിശേഷിപ്പിച്ച് സിപിഐ നേതാവ് കനയ്യ കുമാർ. ആസാമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കനയ്യ കുമാറിന്റെ പരാമർശം. രാജ്യത്തിന്റെ വിഭവങ്ങൾ ദേശസ്‌നേഹത്തിന്റെ പേര് പറഞ്ഞ് വിറ്റുതുലയ്ക്കുന്നവരെ പരാജയപ്പെടുത്തണമെന്നും കനയ്യ അസമിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചു.

ഡൽഹി പിടിച്ചടക്കിയ രാജ്യദ്രോഹികളെ പരാജയപ്പെടുത്തി മാസങ്ങളോളം ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന നമ്മുടെ കർഷകരെ വിജയിപ്പിക്കണമെന്നും വിദ്വേഷമല്ല സ്‌നേഹമാണ് ഈ തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതെന്നും കനയ്യ കുമാർ ആഹ്വാനം ചെയ്തു.

‘മോഡിയെ വെല്ലുവിളിക്കണമെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ നുണയനാകണം. അദ്ദേഹം എന്താണ് ബംഗ്ലാദേശിൽ പറഞ്ഞതെന്ന് കേട്ടോ? ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി സത്യാഗ്രഹം നടത്തി ജയിലിൽ പോയിട്ടുണ്ടെന്ന്. ഇങ്ങനെയുള്ള കള്ളങ്ങൾ പറയാൻ ബിജെപി നേതാക്കൾക്ക് മാത്രമേ കഴിയൂ. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തെ ഇന്ത്യ അനുകൂലിക്കുകയും പാകിസ്താൻ എതിർക്കുകയുമാണ് ചെയ്തത്. അപ്പോൾ പിന്നെ എവിടെയായിരുന്നു മോഡിയുടെ സത്യാഗ്രഹം? അദ്ദേഹത്തെ ജയിലിലടച്ചത് പാകിസ്താൻ സർക്കാരോ അതോ ഇന്ത്യൻ സർക്കാരോ? മോഡി പറഞ്ഞത് പെരുംനുണയാണ്,’ കനയ്യ കുമാർ പറഞ്ഞു.

2014ൽ മോഡി വാഗ്ദാനം ചെയ്ത പ്രതിവർഷം 2 കോടി തൊഴിലവസരങ്ങൾ പാലിക്കപ്പെട്ടോ എന്നും കള്ളപ്പണം രാജ്യത്ത് തിരിച്ചെത്തിച്ചോ എന്നും കനയ്യ ചോദിച്ചു.

Exit mobile version