ഗര്‍ഭിണിയാകാന്‍ ഒരു കുഞ്ഞിനെ ബലി കൊടുക്കണമെന്ന് മന്ത്രവാദി; അയല്‍ക്കാരന്റെ കുഞ്ഞിനെ ബലി കൊടുത്ത് 25-കാരി

ന്യൂഡല്‍ഹി: ഗര്‍ഭിണിയാകാന്‍ അയല്‍ക്കാരുടെ കുഞ്ഞിനെ ദൈവത്തിന് ബലികൊടുത്ത് 25കാരിയായ യുവതി. ന്യൂഡല്‍ഹിയിലെ രോഹിണി ഏരിയയിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ നീലം ഗുപ്ത എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- 2013ലാണ് നീലം ഗുപ്തയുടെ വിവാഹം കഴിഞ്ഞു. യുവതിക്ക് കുഞ്ഞുണ്ടാകാത്തതിനാല്‍ ഭര്‍തൃവീട്ടുകാരില്‍ നിരന്തരം പഴി കേള്‍ക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ തന്റെ ജന്മഗ്രാമമായ ഹരോഡിലെ മന്ത്രവാദിയുടെ ഉപദേശം തേടി. ഗര്‍ഭിണിയാകാനായി കുഞ്ഞിനെ ബലികൊടുക്കണമെന്ന് അയാള്‍ ഉപദേശം നല്‍കി. തുടര്‍ന്നാണ് അയല്‍ക്കാരുടെ കുഞ്ഞിനെ യുവതി ബലി കൊടുത്തത്.

കുട്ടിയെ കാണാതായതോടെ കാണാതായ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിന് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ യുവതിയുടെ വീടിനടുത്തുള്ള വീടിന്റെ മേല്‍ക്കൂരയില്‍ സംശയകരമയ നിലയില്‍ ഒരു ബാഗ് കണ്ടെത്തി. ഇത് തുറന്ന് നോക്കിയപ്പോഴാണ് കഴുത്തില്‍ മുറിവുകളുമായി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കഴുത്തുഞെരിച്ചു കൊന്നതാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.

പ്രദേശവാസികളെ മുഴുവന്‍ ചോദ്യം ചെയ്തതില്‍ നിന്ന് കുട്ടിയെ അവസാനമായി കണ്ടത് യുവതിയോടൊപ്പമാണെന്ന് പോലീസിന് മനസ്സിലായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ ടെറസില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ താന്‍ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി സമ്മതിക്കുകയായിരുന്നു.

കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയാത്തതിനാല്‍ ഭര്‍തൃവീട്ടുകാരില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒരുപാട് അപമാനം നേരിടേണ്ടി വന്നതായി യുവതി വെളിപ്പെടുത്തി. തികച്ചും നിരാശയിലാണ്ട അവസ്ഥയില്‍ നാല് വര്‍ഷം മുന്‍പ് മന്ത്രവാദി നല്‍കിയ ഉപദേശം അനുസരിക്കാന്‍ തയാറായാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മന്ത്രാവാദിക്ക് എതിരെയും കേസ് എടുത്തു.

Exit mobile version