വിവാഹ വാഗ്ദാനം നല്‍കി സമ്മതത്തോടെ ലൈഗിംകബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹം നടക്കില്ലെന്ന് കണ്ടാല്‍ അത് ബലാത്സംഗ കുറ്റമായി കാണാനാകില്ല; സുപ്രീംകോടതി

supreme Court India | Bignewslive

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കിയ ശേഷം അത് പാലിക്കാനായില്ലെന്ന പേരില്‍ അയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്താനാകില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. വിവാഹ വാഗ്ദാനത്തിന് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെ ലൈംഗീകബന്ധത്തിലേര്‍പ്പെടുകയും പിന്നീട് വിവാഹം നടക്കില്ലെന്ന സ്ഥിതിയെത്തുമ്പോള്‍ അയാള്‍ വഞ്ചിച്ചുവെന്നാരോപിച്ച് പീഡന പരാതി നല്‍കുകയും ചെയ്യുന്നത് എല്ലാ കേസുകളിലും അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഉത്തര്‍പ്രദേശ് സ്വദേശിയായ 30കാരന്റെ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്ഐആറും കോടതി റദ്ദാക്കുകയും ചെയ്തു. തെറ്റായ വിവാഹ വാഗ്ദാനത്തിലൂടെ ഒരാള്‍ പെണ്‍കുട്ടിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് അവളെ വിവാഹം ചെയ്യില്ലെന്ന് പറയുന്നതും അയാള്‍ അവളെ ചതിക്കുകയായിരുന്നുവെന്ന് വ്യക്തമാകുന്നുവെന്ന് 2019ലെ ഒരു വിധിന്യായത്തെ ഉദ്ധരിച്ചുകൊണ്ട് കോടതി പറഞ്ഞു.

എന്നാല്‍ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനെ എല്ലായ്പ്പോഴും വഞ്ചനയായി കാണാന്‍ കഴിയില്ലെന്നായിരുന്നും കോടതി പ്രസ്താവിച്ചു. 2018 മാര്‍ച്ചിലാണ് യുപിയിലെ മഥുര സ്വദേശിയായ പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പരാതിപ്പെടുത്തന്നതും പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. തന്നെ പ്രതി വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. അതിന് ശേഷം ഒരു വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു. എന്നാല്‍ പ്രതി തന്നെ വാഗ്ദാനം നല്‍കി വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

എന്നാല്‍ പരസ്പര സമ്മതത്തോടെയായിരുന്നു ഇവര്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

Exit mobile version