മകന് കുട്ടികള്‍ ഉണ്ടാകണമെങ്കില്‍ രണ്ടാമത് വിവാഹം കഴിക്കണമെന്ന് മന്ത്രവാദി; യുപിയില്‍ മരുമകളെ അടിച്ചു കൊന്ന് ഭര്‍തൃവീട്ടുകാര്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സ്ത്രീയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അടിച്ചുകൊന്നു. ശാരദാദേവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഷാജഹാന്‍പൂരില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മന്ത്രവാദത്തിനിടെ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം സ്ത്രീയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് സ്ത്രീയുടെ കുടുംബാംഗങ്ങളുടെ പരാതി.

മകള്‍ മരിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയ കുടുംബാംഗങ്ങള്‍ യുവതിയെ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സഹോദരിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായി സഹോദരന്‍ മുനീഷ് കുമാര് പറയുന്നു. മാനസികവും ശാരീരികവുമായി ഭര്ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിച്ചതായി മുനീഷ് കുമാര്‍ ആരോപിച്ചു.

സംഭവത്തില്‍ സ്ത്രീയുടെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ മന്ത്രവാദിക്കായി തെരച്ചില്‍ തുടരുന്നതായി പോലീസ് പറയുന്നു.

13 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ശാരദാദേവിയുടെ കല്യാണം. കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ഇവരെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചിരുന്നു. മാനസികവും ശാരീരികവുമായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് ശാരദയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

കൊല്ലുമെന്നും മകനെ കൊണ്ട് രണ്ടാമത് കല്യാണം കഴിപ്പിക്കുമെന്നും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ ഫോണിലൂടെയാണ് ശാരദ മരിച്ചു എന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ അറിയിച്ചത്. വിവരം അറിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു സഹോദരിയെന്നും സഹോദരന്‍ മുനീഷ് കുമാര്‍ പറയുന്നു.

മൃതദേഹത്തിന് അരികില്‍ നിന്ന് ഇരുമ്പുവടിയുടെ ഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ സഹോദരനും മാതാപിതാക്കളും ചേര്‍ന്നാണ് സഹോദരിയെ കൊന്നത്. മന്ത്രവാദിയുടെ വാക്കുകേട്ടായിരുന്നു കൊലപാതകമെന്നും സഹോദരന്‍ ആരോപിച്ചു.

Exit mobile version