ഹഥ്രാസ് പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ചു കൊന്നു; കൊലപാതകം ജാമ്യത്തിലിറങ്ങിയ ശേഷം

Sex Assault | Bignewslive

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഗൗരവ് ശര്‍മ്മ എന്നായാളാണ് പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് ദാരുണമായ കൊലപാതകം നടന്നത്.

കൊല്ലപ്പെട്ടയാളുടെ മകളെ പീഡിപ്പിച്ചെന്ന കേസില്‍ ഗൗരവ് ശര്‍മ്മ 2018-ല്‍ അറസ്റ്റിലായിരുന്നു. ഒരു മാസത്തോളം ജയിലില്‍കിടന്ന ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷമാണ് പിതാവിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്തുവെച്ച് പ്രതിയുടെ കുടുംബാംഗങ്ങളും പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

ഇതിനുപിന്നാലെയാണ് കൊലപാതകം നടന്നത്. ശേഷം ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും മുഖ്യപ്രതിക്കായി അന്വേഷണം തുടരുകയാണെന്നും ഹഥ്രാസ് പോലീസ് അറിയിച്ചു. ഗൗരവ് ശര്‍മയുടെ കുടുംബാംഗമായ ഒരാളെയാണ് പോലീസ് പിടികൂടിയത്.

മാസങ്ങള്‍ക്ക് മുമ്പ് ഹാഥ്റസില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്താകെ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനുശേഷവും ഹാഥ്രാസില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Exit mobile version