പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സംവിധായകന്‍ ബ്രിജേന്ദ്ര പാല്‍ സിംഗ്; നിയമനം അനുപം ഖേറിന്റെ രാജിക്ക് പിന്നാലെ

എഫ്ടിഐഐയുടെ നിലവിലെ വൈസ് ചെയര്‍മാന്‍ ആണ് ബിപി സിങ്ങ്.

പൂനെ: നടന്‍ അനുപം ഖേറിന്റെ രാജിക്കു പിന്നാലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ആയി സംവിധായകന്‍ ബ്രിജേന്ദ്ര പാല്‍ സിങ്ങിനെ നിയമിച്ചു. എഫ്ടിഐഐയുടെ നിലവിലെ വൈസ് ചെയര്‍മാന്‍ ആണ് ബിപി സിങ്ങ്.

എഫ്ടിഐഐയിലെ പൂര്‍വവിദ്യാര്‍ത്ഥിയായ ബിപി സിങ്ങ് സിഐഡി, ആഹത് എന്നീ ടെലി ചിത്രങ്ങളുടെ സംവിധായകനാണ്. രാജ്യത്തെ ഏറ്റവും നീളം കൂടിയതും, ജനപ്രിയവുമായ ടെലിവിഷന്‍ പരമ്പരയായിട്ടാണ് സിഐഡി വിലയിരുത്തപ്പെടുന്നത്. തിരക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അനുപം ഖേര്‍ എഫ്ടിഐഐ പ്രസിഡന്റ് സ്ഥാനം രാജി വെച്ചത്.

‘പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. പലതും പഠിക്കാന്‍ കഴിഞ്ഞ കാലയളവ് കൂടിയായിരുന്നു ഇത്. എന്നാല്‍ അന്താരാഷ്ട്ര പരിപാടികളിലുള്ള തന്റെ പങ്കാളിത്തം കാരണം വേണ്ടത്ര സമയം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചിലവഴിക്കാന്‍ കഴിയുന്നില്ല.അതിനാല്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചു’- എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

2017ലായിരുന്നു അനുപം ഖേര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയാകുന്നത്. ഏറെ വിവാദമായിരുന്ന ഗജേന്ദ്ര ചൗഹാന്‍ സ്ഥാനമൊഴിഞ്ഞ ശേഷമായിരുന്നു അനുപം ഖേര്‍ മേധാവി സ്ഥാനം ഏല്‍ക്കുന്നത്. 63ാം വയസ്സിലാണ് അനുപം ഖേര്‍ സ്ഥാനമൊഴിയുന്നത്. നരേന്ദ്ര മോഡി സര്‍ക്കാറിനു കീഴില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നാമത്തെ മേധാവിയാണ് ബിപി സിങ്ങ്.

Exit mobile version