പ്രധാനമന്ത്രിയുടെ പേരും ഭഗവദ്ഗീതയും വഹിച്ച് കൃത്രിമോപഗ്രഹം വിക്ഷേപണത്തിന് ഒരുങ്ങുന്നുന്നു; ‘ദ സതീഷ് ധവാൻ സാറ്റലൈറ്റ്’ വിക്ഷേപണം വിദ്യാർത്ഥികൾക്ക് വേണ്ടി

PM Modi

ന്യൂഡൽഹി: വിദ്യാർഥികൾക്കിടയിൽ ബഹിരാകാശ ശാസ്ത്രത്തോടുളള താൽപര്യം വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ കൃത്രമോപഗ്രഹ വിക്ഷേപണം ഉടൻ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രം, ഭഗവദ്ഗീതയുടെ പകർപ്പ്, 25,000 ഇന്ത്യൻ പൗരന്മാരുടെ പേരുകൾ എന്നിവ വഹിച്ചുകൊണ്ടുളള സ്വകാര്യ കൃത്രിമോപഗ്രഹമാണ് വിക്ഷേപിക്കാൻ ഒരുങ്ങുന്നത്.

‘ദ സതീഷ് ധവാൻ സാറ്റലൈറ്റ്’എന്നറിയപ്പെടുന്ന ഉപഗ്രഹം പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി അവസാനത്തോടെയായിരിക്കും വിക്ഷേപിക്കുകആത്മനിർഭർ ഭാരത് എന്ന വാക്കുകളും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രവും പേരും ടോപ് പാനലിൽ പതിച്ചിട്ടുണ്ട്. ഈ ഉപഗ്രഹം പൂർണ്ണമായും വികസിപ്പിച്ചെടുത്തതും നിർമ്മിച്ചതും ഇന്ത്യയിലാണ്. ബോട്ടം പാനലിൽ ഐഎസ്ആർഒ ചെയർപേഴ്‌സൺ ഡോ. കെ ശിവൻ, സയന്റിഫിക് സെക്രട്ടറി ഡോ.ആർ ഉമാമഹേശ്വരൻ എന്നിവരുടെ പേരുകളും ആലേഖനം ചെയ്തിട്ടുണ്ട്.

സ്‌പേസ്‌കിഡ്‌സ് ഇന്ത്യയാണ് നാനോസാറ്റ്‌ലൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. ബഹിരാകാശത്തെ കുറിച്ചുളള പഠനങ്ങൾക്കായുളള മൂന്ന് പേലോഡുകളും ഉപഗ്രഹത്തിൽ ഉണ്ടായിരിക്കും. തങ്ങൾ വിക്ഷേപിക്കുന്ന ആദ്യ ഉപഗ്രഹമാണ് ഇതെന്ന് സ്‌പേസ്‌കിഡ്‌സ് ഇന്ത്യ സ്ഥാപകയും സിഇഒയുമായ ഡോ.ശ്രീമതി കേശൻ പറഞ്ഞു. ദൗത്യത്തിന് അന്ത്യരൂപം നൽകിയതിന് ശേഷമാണ് ആളുകളോട് പേരുകൾ അയയ്ക്കാനായി ആവശ്യപ്പെട്ടത്. ആദ്യ ആഴ്ചയിൽ തന്നെ 25,000 പേരുകൾ ലഭിച്ചതായി ഡോ.ശ്രീമതി പറഞ്ഞു.

25,000 പേരുകളിൽ 1000 പേരുകൾ ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരുടേതാണ്. ബഹിരാകാശ ശാസ്ത്രത്തിൽ ആളുകൾക്ക് താല്പര്യം ജനിപ്പിക്കുന്നതിനും ദൗത്യത്തെ ജനകീയമാക്കുന്നതിനും വേണ്ടിയാണ് ആളുകളുടെ പേരുകൾ ക്ഷണിച്ചതെന്നും ഡോ.ശ്രീമതി പറയുന്നു. പേരുകൾ അയച്ച ആളുകൾക്ക് ബോഡിങ് പാസ് കൈമാറിയിട്ടുണ്ട്.

Exit mobile version