പതിനാറുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിരോധിച്ച അച്ഛനേയും ബന്ധുവായ നാലുവയസുകാരിയേയും ആക്രമിച്ചു; മൂവരുടേയും മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച് ക്രൂരത

girl | India News

കോർബ: ഛത്തീസ്ഗഢിൽ 16 വയസുകാരിയെ ബലാത്സംഗം ചെയ്ത് പെൺകുട്ടിയേയും പിതാവിനേയും ബന്ധുവായ നാലുവയസുകാരിയേയും വടിയും കല്ലും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തി ക്രൂരത. കേസിൽ ആറ് പേർ അറസ്റ്റിലായി. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. പെൺകുട്ടിയേയും അച്ഛനേയും നാലു വയസുകാരിയേയും കൊലപ്പെടുത്തി വനമേഖലയിൽ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു.

ഗാദുപ്രോദ ഗ്രാമത്തിന് സമീപം ജനുവരി 29നായിരുന്നു സംഭവമുണ്ടായത്. എന്നാൽ ചൊവ്വാഴ്ചയാണ് വാർത്ത പുറത്തെത്തിയത്. പിന്നാലെ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് ആറ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് കോർബ പോലീസ് സൂപ്രണ്ട് അഭിഷേക് മീണ പറഞ്ഞു. സന്ത്‌റാം മജ്വർ (45), അബ്ദുൾ ജബ്ബാർ (29), അനിൽ കുമാർ സർത്തി (20), പർദേശി രാം പാനിക (35), ആനന്ദ് രാം പാനിക (25), ഉമാശങ്കർ യാദവ് (21) എന്നിവരാണ് കേസിൽ പിടിയിലായത്.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞ ജൂലൈ മുതൽ പ്രധാന പ്രതിയായ സന്ത്‌റാം മജ്വറിന്റെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. സംഭവ ദിവസം മോട്ടോർ സൈക്കിളിൽ രണ്ട് പെൺകുട്ടികളേയും അച്ഛനേയും കൊണ്ട് മജ്വർ ഗ്രാമത്തിലേയ്ക്കുള്ള യാത്രയിലായിരുന്നു. യാത്രക്കിടയിൽ കോരായ് ഗ്രാമത്തിലെത്തിയപ്പോൾ മജ്വർ മദ്യം കഴിക്കുകയും സുഹൃത്തുക്കളായ മറ്റ് പ്രതികളെ വിളിച്ചുവരുത്തുകയുമായിരുന്നു.

തുടർന്ന് ഈ സംഘം മൂന്ന് പേരെയും ഗാദുപ്രോദ പ്രദേശത്തെ വനമേഖലയിലേക്ക് കൊണ്ടുപോവുകയും 16കാരി പെൺകുട്ടിയെ മജ്വറും മറ്റൊരാളും ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് മൂവരേയും ആക്രമിച്ച് ഇവർ കടന്നുകളയുകയുമായിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരൻ മൂവരേയും കാണാനില്ലെന്ന് കാണിച്ച് നൽകിയ പരാതിയിൽ പോലീസ് ഈ സംഘത്തെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പ്രതികളുടെ മൊഴി പ്രകാരം പോലീസ് നടത്തിയ തിരച്ചിലിലാണ് പരിക്കേറ്റ നിലയിൽ പെൺകുട്ടിയേയും മറ്റ് രണ്ട് പേരെ മരിച്ച നിലയിലും കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പെൺകുട്ടി മരിച്ചതെന്ന് പോലീസ് പറഞ്ഞു.

Exit mobile version