ഇത് ലിവ്‌ജോത് സിംഗ്, വയസ്സ് പതിനൊന്ന്; പത്താം ക്ലാസ് പരീക്ഷയെഴുതുന്ന കൊച്ചുമിടുക്കന്‍

ഛത്തിസ്ഗഡ്: പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ തയ്യാറെടുത്ത് പതിനൊന്നു വയസുകാരന്‍ മിടുക്കന്‍. ഛത്തിസ്ഗഡിലെ ദുര്‍ഗ് ജില്ലയില്‍ നിന്നുള്ള ലിവ്‌ജോത് സിംഗ് അറോറയാണ് കൊച്ചുമിടുക്കന്‍. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ലിവ്‌ജോത് സിംഗ്.

ലിവ്‌ജോത് സിംഗ് അറോറയ്ക്ക് ആണ് ഛത്തിസ്ഗഡ് ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഐ ക്യു പരിശോധനയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അനുമതി നല്‍കിയതെന്ന് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

2020 2021 അധ്യയന വര്‍ഷത്തെ പരീക്ഷയ്ക്ക് ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലിവ്ജോത് സിജിബിഎസ്ഇക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ദുര്‍ഗ് ജില്ലാ ആശുപത്രിയില്‍ കുട്ടിയെ ഐ ക്യു പരിശോധനയ്ക്ക് വിധേയനാക്കി. ഇതില്‍ കുട്ടിയുടെ ഐ ക്യു 16 വയസുള്ള കുട്ടിയുടെ ഐ ക്യുവിന് തുല്യമാണെന്ന് കണ്ടെത്തി. മനുഷ്യന്റെ ബുദ്ധി വിലയിരുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു കൂട്ടം സ്റ്റാന്‍ഡേര്‍ഡൈസ്ഡ് ടെസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന സ്‌കോറാണ് ഐ ക്യു.

ലിവ്ജോതിന്റെ പരീക്ഷാ ഫലങ്ങളും ഐ ക്യു റിപ്പോര്‍ട്ടുകളും ബോര്‍ഡിന്റെ പരീക്ഷാ ഫല സമിതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് ഹാജരാകാന്‍ കുട്ടിയെ അനുവദിച്ചതായി പ്രസ്താവനയില്‍ അറിയിച്ചു.

ഭിലായി മൈല്‍സ്റ്റോണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ലിവ്ജോത്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്ക് ഹാജരാകാന്‍ അവസരം ലഭിച്ച സംസ്ഥാനത്തെ ആദ്യത്തെ സംഭവമായിരിക്കും ഇതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ലിവ് ജോത് ചെറിയ പ്രായം മുതല്‍ തന്നെ മിടുക്കനായിരുന്നെന്ന് പിതാവ് പറഞ്ഞു. മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് സങ്കീര്‍ണമായ കണക്കുകള്‍ പെട്ടെന്ന് തന്നെ പരിഹരിക്കുന്നതായി ശ്രദ്ധിച്ചിരുന്നു. അതിനു ശേഷമാണ് ചെറിയ കുട്ടികളെ ബോര്‍ഡ് പരീക്ഷയ്ക്ക് ഹാജരാകാന്‍ അനുവദിക്കുന്ന വാര്‍ത്തകള്‍ കണ്ടത്. ഒരു സമ്മര്‍ദ്ദവും ചെലുത്താതെ ഞങ്ങള്‍ മകനെ അതിനായി ഒരുക്കുകയായിരുന്നെന്നും പിതാവ് വ്യക്തമാക്കി.

Exit mobile version