കാട്ടില്‍ ധ്യാനത്തിലിരുന്ന സന്ന്യാസിയെ പുലി കടിച്ചുകൊന്നു

മുപ്പത്തിയഞ്ചുകാരനായ രാഹുല്‍ വാല്‍ക്കെയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മുംബൈ: കാട്ടില്‍ ധ്യാനത്തിലിരുന്ന ബുദ്ധ സന്ന്യാസിയെ പുലി കടിച്ചു കൊന്നു. മഹാരാഷ്ട്രയിലാണ് സംഭവം. മുപ്പത്തിയഞ്ചുകാരനായ രാഹുല്‍ വാല്‍ക്കെയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ടൈഗര്‍ റിസര്‍വ് വനമായ തദോബയില്‍ ഒരു മരത്തിന് കീഴില്‍ ഇരിക്കവെയാണ് വാല്‍ക്കെ ആക്രമിക്കപ്പെട്ടത്. കാട്ടിനുള്ളില്‍ തന്നെ സ്ഥിതി ചെയ്യുന്ന ബുദ്ധ ക്ഷേത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആളാണ്. എന്നാല്‍ പ്രാര്‍ത്ഥിക്കാനായി കാട്ടില്‍ കുറച്ചധികം ദൂരെ പോയതാണ് അപകടത്തിന് കാരണമായത്. കഴിഞ്ഞ ഒരു മാസമായി വാല്‍ക്കെ ഈ സ്ഥലത്തായിരുന്നു.

ഇന്നലെയാണ് സന്ന്യാസിയെ പുലി ആക്രമിച്ചത്. ധ്യാനത്തിലിരിക്കുന്ന വാല്‍ക്കെയ്ക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്ന മറ്റു സന്ന്യാസികളാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത് കണ്ടത്. കാട്ടിനുള്ളിലേക്ക് ദീര്‍ഘദൂരം സഞ്ചരിക്കരുതെന്ന് സന്ന്യാസിമാര്‍ക്ക് ഫോറസ്റ്റിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. 88 കടുവകളാണ് തദോബ റിസര്‍വ് വനമേഖലയിലുള്ളത്. കടുവകളെ കൂടാതെ പുള്ളിപ്പുലികളടക്കം മറ്റു മൃഗങ്ങളും കാട്ടിലുണ്ട്.

Exit mobile version