വസ്ത്രത്തിന് മുകളിലൂടെയുള്ള അശ്ലീല സ്പർശനം പീഡനമാകില്ലെന്ന വിവാദ വിധി; ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്തില്ല; ശുപാർശ തിരിച്ചുവിളിച്ച് കൊളീജിയം

ന്യൂഡൽഹി: പോക്‌സോ കേസുകളിൽ വിവാദ വിധികൾ പുറപ്പെടുവിച്ച് നീതിന്യായ വ്യവസ്ഥയെ തന്നെ ആശങ്കയിലാഴ്ത്തിയ ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയെ സ്ഥിരപ്പെടുത്തില്ല. ജസ്റ്റിസിനെ സ്ഥിരപ്പെടുത്താനുള്ള ശുപാർശ സുപ്രീംകോടതി കൊളീജിയം പിൻവലിച്ചു. ചർമത്തിൽ നേരിട്ട് സ്പർശിക്കാതെ ശരീരത്തിൽ മോശം രീതിയിൽ പിടിക്കുന്നത് ലൈംഗിക പീഡനമാകില്ലെന്നത് ഉൾപ്പടെയുള്ള ഉത്തരവുകളാണ് ജസ്റ്റിസ് പുഷ്പ ഇറക്കിയത്.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കൊളീജിയമാണ് ജസ്റ്റിസ് ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനായി ജനുവരി 20ന് കേന്ദ്ര സർക്കാരിനയച്ച ശുപാർശ തിരിച്ചുവിളിച്ചത്. ജസ്റ്റിസുമാരായ എൻവി രമണയും രോഹിൻടൻ നരിമാനും കൊളീജിയത്തിലെ അംഗങ്ങളാണ്. ജസ്റ്റിസ് പുഷ്പ വി ഗനേഡിവാല നിലവിൽ ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്ജിയാണ്.

പോക്‌സോ കേസുകളിൽ ഒരാഴ്ചക്കിടെ മൂന്ന് വ്യത്യസ്ത കേസുകളിൽ ജസ്റ്റിസ് ഗനേഡിവാല പ്രതികളെ കുറ്റമുക്തരാക്കിയിരുന്നു. 12 വയസ് പ്രായമുള്ള കുട്ടിയുടെ വസ്ത്രം നീക്കം ചെയ്യാതെ മാറിടത്തിൽ സ്പർശിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരമുള്ള ലൈംഗികാതിക്രമത്തിന്റെ കീഴിൽ വരില്ലെന്ന ജനുവരി 19ന് ഇവർ പുറപ്പെടുവിച്ച വിധി വലിയ വിവാദമുണ്ടാക്കിയിരുന്നു.

അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് സുപ്രീംകോടതി ഈ വിധി സ്‌റ്റേ ചെയ്തിരുന്നു. 2007ൽ ജില്ലാ ജഡ്ജിയായാണ് അവർ ജുഡീഷ്യൽ ജീവിതം ആരംഭിച്ചത്. 2019 ഫെബ്രുവരിയിലാണ് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയെ ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിച്ചത്.

Exit mobile version