ഡൽഹിയിൽ കർഷക സമരം ആളിക്കത്തുന്നു; പഞ്ചാബിൽ ഭക്ഷ്യ സംഭരണശാലകളിൽ രാത്രി കേന്ദ്രത്തിന്റെ റെയ്ഡ്

ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ കർഷകരുടെ സമരം മറ്റൊരു തലത്തിലേക്ക് കടക്കുന്നതിനിടെ കർഷകരുടെ പഞ്ചാബിലെ കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ്. പഞ്ചാബിലെ ഭക്ഷ്യ സംഭരണശാലകളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. 40 സംഭരണശാലകളിലാണ് റെയ്ഡ് നടത്തിയത്.

വ്യാഴാഴ്ച രാത്രി മുതൽ അർധ സൈനിക വിഭാഗങ്ങളുടെ കൂടി സഹായത്തോടെയായിരുന്നു റെയ്ഡ്. ഇവിടങ്ങളിലായി സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പും പരിശോധനാ സംഘം പിടിച്ചെടുത്തെന്നാണ് വിവരം.

പഞ്ചാബ് ധാന്യ സംഭരണ കോർപറേഷൻ, പഞ്ചാബ് വേർഹൗസിങ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയതെന്നാണ് സൂചന. എന്നാൽ എവിടെയൊക്കെയാണ് റെയ്ഡ് നടത്തിയതെന്നു സിബിഐ സംഘം വ്യക്തമാക്കിയില്ല.

2019-2020 വർഷങ്ങളിൽ സംഭരിച്ച അരിയും ഗോതമ്പും പിടിച്ചെടുത്തെന്നാണ് പരിശോധനാ സംഘം വ്യക്തമാക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തിയ റാലി സംഘർഷഭരിതമായതോടെയാണ് കേന്ദ്രം കടുത്ത നടപടികളിലേക്ക് കടക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഗാസിപ്പുരിൽ സമരം ചെയ്യുന്ന കർഷകരോട് ഒഴിഞ്ഞുപോകാൻ കേന്ദ്രസേന ആവശ്യപ്പെട്ടിരുന്നു.

Exit mobile version