കേരളത്തില്‍ കോവിഡ് വാക്സിന്‍ നാളെ എത്തും; ആദ്യ ഘട്ടത്തില്‍ എത്തുന്നത് 4,35,500 വയല്‍ വാക്സിന്‍

തിരുവനന്തപുരം: ആദ്യഘട്ട കോവിഡ് പ്രതിരോധ വാക്സിന്‍ നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് രണ്ടുമണിയോടെ നെടുമ്പാശ്ശേരിയിലാണ് വാക്സിനുമായി ആദയ വിമാനമിറങ്ങുക.വൈകീട്ട് ആറുമണിയോടെ തിരുവനന്തപുരത്തും വിമാനമാര്‍ഗം വാക്സിന്‍ എത്തും. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.

കേരളത്തിന് 4,35,500 വയല്‍ വാക്സിനാണ് ലഭിക്കുകയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒരു വയലില്‍ പത്തുഡോസ് വാക്സിനാണ് ഉണ്ടായിരിക്കുക. ഒരു വയല്‍ പൊട്ടിച്ചുകഴിഞ്ഞാല്‍ അത് ആറുമണിക്കൂറിനുളളില്‍ ഉപയോഗിക്കണം. 4,35,500 വയലില്‍ 1100 എണ്ണം മാഹിയിലേക്കുളളതാണ്.

വാക്സിന്‍ സൂക്ഷിക്കാനും വിതരണത്തിനുമുളള സംവിധാനങ്ങള്‍ കേരളത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും ഉളള റീജണല്‍ വാക്സിന്‍ കേന്ദ്രങ്ങളിലാണ് വാക്സിന്‍ സംഭരിക്കുക. അവിടെ നിന്ന് പിന്നീട് ജില്ലകളിലേക്ക് എത്തിക്കും.

നെടുമ്പാശ്ശേരിയിലെത്തുന്ന വാക്സിന്‍ റോഡ് മാര്‍ഗം കോഴിക്കോട് എത്തിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുളള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുളളവര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുന്നത്. അഞ്ചുലക്ഷം കോവിഡ് വാക്സിനുകളാണ് പ്രാഥമിക ഘട്ടത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്സിന്‍ വിതരണത്തില്‍ പ്രഥമപരിഗണന നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണത്തിന് ഇന്ന് രാവിലെയാണ് തുടക്കമായത്. ആദ്യ ലോഡുമായി പൂനെയില്‍ നിന്ന് പുലര്‍ച്ചെ ട്രക്കുകള്‍ പുറപ്പെട്ടു. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ട്രക്കുകള്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. വാക്സിനേഷന്‍ ശനിയാഴ്ച മുതല്‍ തുടങ്ങും. ഇന്നലെ സര്‍ക്കാര്‍ കൊവിഷീല്‍ഡിനായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതോടെയാണ് വാക്സിന്‍ വിതരണത്തിന് തുടക്കമായത്.

Exit mobile version