കൊവിഡിന്റെ വകഭേദം; യുകെയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസ് വിലക്ക് ജനുവരി ഏഴ് വരെ നീട്ടി

flight ban uk | bignewslive

ന്യൂഡല്‍ഹി: ബ്രിട്ടണില്‍ ജനിതക മാറ്റം വന്ന കൊവിഡ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഒരാഴ്ച കൂടി നീട്ടി. ജനുവരി ഏഴ് വരെ വിലക്ക് തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

നേരത്തെ ഡിസംബര്‍ 22 മുതല്‍ ഡിസംബര്‍ 31 വരെയായിരുന്നു യുകെ-ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയത്. ഇത് ജനുവരി ഏഴ് വരെ നീട്ടുകയാണ്. തുടര്‍ നടപടികള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം ജനിതക മാറ്റം വന്ന കൊവിഡ് ഇന്ത്യയില്‍ 20 പേര്‍ക്ക് സ്ഥിരീകരിച്ചു.സാര്‍സ് കോവ്-2 വൈറസിന്റെ ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വകഭേദമാണ് ഇവരില്‍ കണ്ടെത്തിയത്. എന്‍സിഡിസി ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്കും ബംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും ഹൈദരാബാദ് സിസിഎംബിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കുമാണ് അതിതീവ്ര വൈറസ് സ്ഥിരീകരിച്ചത്.

എന്‍ഐജിബി കൊല്‍ക്കത്ത, എന്‍ഐവി പൂനെ, ഐജിഐബി ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഒരാള്‍ക്ക് വീതവും ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു. ജനിതക മാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചവരെ വെവ്വേറെ മുറികളില്‍ പ്രത്യേകം സമ്പര്‍ക്കവിലക്കിലാക്കിയെന്നും സ്ഥിതി ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിക്കുന്നു.

പുതിയ വൈറസ് വകഭേദം ബ്രിട്ടനു പുറമേ ഇന്ത്യ, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപ്പൂര്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ കണ്ടെത്തിയത്.

Exit mobile version