ഹിന്ദുക്കള്‍ക്കും സിഖ് മതവിശ്വാസികള്‍ക്കും നിഷിദ്ധം; ഹലാല്‍ മാംസത്തിനെതിരെ ബിജെപി രംഗത്ത്

ന്യൂഡല്‍ഹി: ഹലാല്‍ മാംസത്തിനെതിരെ ബിജെപി രംഗത്ത്. റസ്റ്റോറന്റുകളിലും കടകളിലും നല്‍കുന്ന മാംസം ഹലാല്‍ രീതിയിലാണോ ഝടക് രീതിയിലാണോ അറുത്തതെന്ന് നിര്‍ബന്ധമായും കടയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് കടകളിലും നല്‍കുന്ന മാംസം ഹലാല്‍ രീതിയിലാണോ ഝടക് രീതിയിലാണോ അറുത്തതെന്ന് നിര്‍ബന്ധമായും കടയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇത് സംബന്ധിച്ച് നിയമം കൊണ്ടുവരാനുള്ള പ്രമേയം പാസാക്കിയിട്ടുണ്ട്. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ വരുന്ന നാല് സോണുകളുടെ 104 വാര്‍ഡുകളിലായി ആയിരം റെസ്റ്റോറന്റുകള്‍ ഉണ്ട്.

ഇതില്‍ 90 ശതമാനവും റെസ്റ്റോറന്റുകളില്‍ മാംസം വിളമ്പുന്നുണ്ടെങ്കിലും റെസ്റ്റോറന്റുകള്‍ നല്‍കുന്ന മാംസം ഹലാലാണോ അതോ ഝട്കയാണോ എന്ന് പരാമര്‍ശിച്ചിട്ടില്ലെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ഹലാല്‍ മാംസം ഹിന്ദു, സിഖ് മതവിശ്വാസികള്‍ക്ക് നിഷിദ്ധമാണെന്നും കോര്‍പ്പറേഷന്‍ വാദിക്കുന്നു.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി അനുമതി നല്‍കിയ ഈ നിര്‍ദ്ദേശം ബി.ജെ.പിയുടെ അധികാരത്തിലുള്ള സഭയിലേക്ക് അയയ്ക്കും, അതിനുശേഷം ഇത് ഒരു ചട്ടമായി മാറും.

Exit mobile version