രാജ്യത്തെ വെല്ലുവിളിച്ച അതികായകന് അവസാനം കിട്ടിയത് എട്ടിന്റെ പണി!; കോടികള്‍ തട്ടിച്ച് മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്; കൈയ്യടിച്ച് ഇന്ത്യന്‍ ജനത

ലണ്ടന്‍: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യക്ക് തിരിച്ചടി. വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു.വിജയ് മല്യയെ തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ചാണ് ബ്രിട്ടീഷ് കോടതിയുടെ നടപടി.

അതെസമയം മല്യക്ക് ലണ്ടനിലെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പതിനാല് ദിവസത്തെ സാവകാശവും നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് കോടതിയുടെ വിധി നിര്‍ഭാഗ്യകരമെന്നായിരുന്നു വിജയ് മല്യയുടെ പ്രതികരണം. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് മല്യയെ കൈമാറാന്‍ ഉത്തരവിട്ടത്. മല്യക്കെതിരെ തട്ടിപ്പുള്‍പ്പെടെയുള്ള കേസുകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി ഭീമമായ തുക വായ്പ നല്‍കിയതിനെ വിമര്‍ശിച്ചു.

വായ്പയെടുത്ത പണം മുഴുവന്‍ തിരികെ നല്‍കാന്‍ തയാറാണെന്ന് വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ വിജയ് മല്യ മാധ്യമങ്ങളോട് പറഞ്ഞു. ഒരു രൂപ പോലും താന്‍ വായ്പ എടുത്തിട്ടില്ല. കിങ്ഷ്ഫിഷര്‍ എയര്‍ലൈന്‍സാണ് കടമെടുത്തത്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടുവെന്ന പ്രചാരണം അവസാനിപ്പിക്കുകയാണ് ഉദ്യേശമെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും മല്യ വ്യക്തമാക്കി.

കോടതിവിധിയെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സ്വാഗതം ചെയ്തു. മേല്‍ക്കോടതിയെ സമീപിക്കാന്‍ സാവകാശമുള്ളതിനാല്‍ മല്യയെ ഉടന്‍ രാജ്യത്തേക്ക് കൊണ്ട് വരാനാകില്ലെന്നും കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് ജോയിന്റ് ഡയറക്ടര്‍ എം. സായിമനോഹറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘവും സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഉദ്യോഗസ്ഥരും ലണ്ടനിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒത്തുതീര്‍പ്പിന് വേണ്ടി വിജയ് മല്യ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഈ മാസം പതിനേഴിന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.

2016 മാര്‍ച്ചിലാണ് വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്ത് മല്യ രാജ്യം വിടുന്നത്. 2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചത്. 12,500 കോടി മൂല്യം വരു മല്യയുടെ സ്വത്തുക്കള്‍ എത്രയും വേഗം കണ്ടുകെട്ടണമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സിയും നിര്‍ദ്ദേശിച്ചിരുന്നു. വായ്പയെടുത്ത മുഴുവന്‍ പണവും തിരിച്ചടയ്ക്കാമെന്ന് മല്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.

Exit mobile version