ക്രിസ്മസിന് പള്ളിയില്‍ പോകുന്ന ഹിന്ദുക്കളെ അടിച്ചോടിക്കും; ഭീഷണിയുമായി ബജ്‌റംഗ് ദള്‍

Bajrang Dal india | Bignewslive

ഗുവാഹത്തി: ക്രിസ്തുമസിന് പള്ളിയില്‍ പോകുന്ന ഹിന്ദുക്കളെ അടിച്ചോടിക്കുമെന്ന ഭീഷണിയുമായി ബജ്റംഗ് ദള്‍ പ്രവര്‍ത്തകന്‍. ആസാമിലെ കച്ചര്‍ ജില്ലയിലെ ബജ്റംഗ് ദള്‍ ജനറല്‍ സെക്രട്ടറി മിഥുന്‍ നാഥാണ് ഭീഷണി ഉയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്.

‘ക്രിസ്തുമസ് ദിനത്തില്‍ ഹിന്ദുക്കള്‍ പള്ളിയില്‍ പോയാല്‍ അവരെ തല്ലിയൊതുക്കും. ഷില്ലോംഗില്‍ അവര്‍ അമ്പലങ്ങള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുയാണ്. എന്നിട്ട് നമ്മള്‍ പോയി അവരോടൊപ്പം ആഘോഷിക്കുന്നു. ഇത് ഞങ്ങള്‍ അനുവദിക്കില്ല.’ മിഥുന്‍ ഭീഷണിപ്പെടുത്തുന്നു.

മേഘാലയയില്‍ രാമകൃഷ്ണ മിഷനു കീഴിലുള്ള വിവേകാനന്ദ കള്‍ച്ചറല്‍ സെന്റര്‍ ഖാസി വിദ്യാര്‍ത്ഥി യൂണിയന്‍ അടച്ചുപൂട്ടിയതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ക്ഷേത്രം അടച്ചുപൂട്ടുന്ന നിലയിലുള്ള ഒരു സംഭവവും നടന്നിട്ടില്ലെന്ന് വ്യക്തമാക്കികൊണ്ട് രാമകൃഷ്ണ മിഷന്‍ രംഗത്തെത്തിയിരുന്നു. ഈ സംഭവം ഉയര്‍ത്തിക്കാട്ടിയായിരുന്നു മിഥുന്‍ ഭീഷണി ഉയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്. മാധ്യമങ്ങള്‍ തങ്ങളെ കുറിച്ച് എന്തു പറഞ്ഞാലും ഗുണ്ടാ ഗാങ് എന്നു വിളിച്ചാലും ഒരു പ്രശ്നവുമില്ലെന്നും മിഥുന്‍ പറയുന്നു.

മിഥുന്റെ വാക്കുകള്‍;

”ഡിസംബര്‍ 26ലെ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ എങ്ങനെയാകുമെന്ന് എനിക്കറിയാം. ‘ഓറിയന്റല്‍ സ്‌കൂളിനു നേരെ ബജ്റംഗ് ദള്‍ ഗുണ്ടകളുടെ ആക്രമണം’ എന്നായിരിക്കും എല്ലാ പത്രങ്ങളും പറയുക. പക്ഷെ അതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. ഷില്ലോംഗില്‍ ക്ഷേത്രങ്ങളുടെ വാതിലുകള്‍ അവര്‍ അടച്ചു പൂട്ടുമ്പോള്‍ ഇവിടെ അവരുടെ ക്രിസ്തുമസ് പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരൊറ്റ ഹിന്ദുവിനെയും ഞങ്ങള്‍ അനുവദിക്കില്ല. മാധ്യമങ്ങള്‍ നമ്മളെ ഗുണ്ടാ ഗാങ് എന്നു വിളിക്കുന്നു. അതില്‍ ശരിക്കും അഭിമാനം കൊള്ളുകയാണ് വേണ്ടത്. നമ്മുടെ ഹിന്ദു പെണ്‍കുട്ടികളെ ആരെങ്കിലും തൊട്ടാല്‍ നമ്മള്‍ ഗുണ്ടകളാകും. അതില്‍ അഭിമാനം മാത്രമേയുള്ളൂ.

Exit mobile version