ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് ഇനി 800 രൂപ മാത്രം; കൊവിഡ് പരിശോധന നിരക്ക് മൂന്നില്‍ ഒന്നായി വെട്ടിക്കുറച്ച് ഡല്‍ഹി സര്‍ക്കാര്‍

delhi, covid, pcr rate | bignewslive

ന്യൂഡല്‍ഹി: കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നതിനുള്ള ആര്‍ടി-പിസിആര്‍ പരിശോധനയുടെ നിരക്ക് വെട്ടിക്കുറച്ച് ആം ആദ്മി സര്‍ക്കാര്‍. ഡല്‍ഹിയിലെ സ്വകാര്യ ലാബുകളില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തുന്നതിന് ഇനി 800 രൂപമാത്രം നല്‍കിയാല്‍ മതിയാകും.നിലവില്‍ 2,400 രൂപയാണ് സ്വകാര്യ ലാബുകള്‍ ഈടാക്കിയിരുന്നത്.

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്ന പശ്ചാത്തലത്തിലുള്ള നടപടി സാധാരണക്കാര്‍ക്ക് വലിയ ആശ്വാസകരമാകും. ലാബുകളില്‍ വന്ന് ആര്‍ടി-പിസിആര്‍ പരിശോധന നടത്തുന്നതിന് 800 രൂപയും രോഗിയുടെ വീട്ടിയില്‍ പോയി സാമ്പിളുകള്‍ എടുത്ത് പരിശോധിക്കുന്നതിന് 1200 രൂപയുമാക്കിയാണ് ചാര്‍ജ്ജ് കുറച്ചിരിക്കുന്നത്. എല്ലാ ലാബുകളും ആശുപത്രികളും നിരക്ക് പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.

നിലവില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൊവിഡ് പരിശോധന സൗജന്യമാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1487 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 5.6 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 9066 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.

അതേസമയം രാജ്യത്താകമാനം ആര്‍ടി – പിസിആര്‍ പരിശോധനയുടെ ഫീസ് 400 രൂപയായി നിജപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പരിശോധനയുടെ യഥാര്‍ഥ ചെലവ് 200 രൂപയാണെന്നിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ നിരക്കുകളാണ് ഈടാക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Exit mobile version