ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈനികര്‍ വധിച്ച തീവ്രവാദികളില്‍ 14 കാരനും. വീടിനകത്ത് തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടന്ന് സൈനികര്‍ നടത്തിയ പരിശോധനയിലാണ് മൂന്നു ഭീകരരെ കണ്ടെത്തി വധിച്ചത്. ഇവര്‍ മൂവരും ലഷ്‌കറെ തൊയ്ബ ഭീകരരാണ്. അതേസമയം ഇവരിലൊരാള്‍ക്ക് 14 വയസുമാത്രമാണ് പ്രായമുള്ളത്. മുദാസിര്‍ റാഷിദ് പരെയാണ് കൊല്ലപ്പെട്ട 14 കാരന്‍.
പതിനെട്ട് മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം മൂന്നു പേരെയും വധിച്ചത്. കാശ്മീര്‍ സ്വദേശിയായ സാഖിബ് മുഷ്താഖ്, പാക് പൗരന്‍ അലി ഭായ് എന്നിവരാണ് മുദാസിറിനൊപ്പം കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍.
കൊല്ലപ്പെട്ട മുദാസിര്‍ ബന്ദിപോര ജില്ലയില്‍ ഹജിന്‍ ടൗണ്‍ സ്വദേശിയും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. അതേസമയം സുഹൃത്തായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബിലാല്‍ അഹമ്മദിനൊപ്പമാണ് മുദാസിര്‍ ഭീകരസംഘടനയിലേക്ക് പോയതെന്നാണ് സംശയം. അതേസമയം മുദാസിറിനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മാസങ്ങളോളം തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. പിന്നീട് നവംബര്‍ 29 ന് മുദാസില്‍ എകെ 47 തോക്കുമേന്തി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് കുടുംബം മകനെ തിരിച്ചറിഞ്ഞത്.
എന്നാല്‍ ഭീകരവാദം അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് തിരികെയെത്താന്‍ അവന്റെ അമ്മ ഫരീദ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നെങ്കിലും അവന്‍ തിരികെ വന്നില്ല. അതേസമയം മുദാസിറിന്റെ അച്ഛന്‍ രോഗിയാണെന്നും മകനെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നും ഭീകര സംഘടനയോട് ഫരീദ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.