ജീവിക്കാന്‍ മുന്നില്‍ മറ്റ് വഴികളില്ല, മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ അമ്മ 10,000 രൂപയ്ക്കുവിറ്റു

കോയമ്പത്തൂര്‍: ജീവിക്കാന്‍ മറ്റ് വഴിയൊന്നുമില്ലാത്തതിനാല്‍ മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ അമ്മ 10,000 രൂപയ്ക്കുവിറ്റു. കാങ്കയത്താണ് സംഭവം. സംഭവത്തില്‍ മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിയായ 22 കാരി പോലീസ് പിടിയിലായി.

കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ടെക്‌സ്‌റ്റൈല്‍മില്‍ തൊഴിലാളികൂടിയായ 22-കാരി നൊന്തുപെറ്റ മകനെ കാങ്കയത്തിനുസമീപം കീരനൂരില്‍ താമസിക്കുന്ന ദമ്പതിമാര്‍ക്കാണ് വിറ്റത്. 22-കാരി ഏഴുമാസംമുമ്പ് ഭര്‍ത്താവുമായി പിരിയുകയും ഡ്രൈവറായി ജോലിചെയ്യുന്ന തിരുനെല്‍വേലിസ്വദേശിയെ വിവാഹം ചെയ്യുകയും ഉണ്ടായെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന്, ഇയാളുമൊന്നിച്ച് വാടകവീട്ടിലാണ് താമസം. മൂന്നുമാസംമുമ്പ് നടന്ന പ്രസവത്തെത്തുടര്‍ന്ന് ഇവര്‍ക്ക് ജോലിക്കുപോകാന്‍ സാധിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ കാരണം ഭര്‍ത്താവിനും ജോലി നഷ്ടപ്പെട്ടു. തൊഴില്‍രഹിതയായി ജീവിതം വഴിമുട്ടിയപ്പോഴാണ് കുഞ്ഞിനെ വില്‍ക്കാന്‍ തീരുമാനിച്ചത്.

യുവതി ഇക്കാര്യം പോലീസിനോട് തുറന്നുപറഞ്ഞു. കുഞ്ഞിനെ വനിതാപോലീസ് രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്പിച്ചു.

Exit mobile version