മകളെ ശല്യം ചെയ്ത യുവാക്കളെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചുവിട്ടു; ദളിതർ മർദ്ദിച്ചത് നാണക്കേടെന്ന് പറഞ്ഞ് അർധരാത്രിയിൽ വീട്ടിൽ കയറി ദളിത് ദമ്പതികളെ വെട്ടിക്കൊന്നു

ഈറോഡ്: തമിഴ്‌നാടിന് നാണക്കേടായി വീണ്ടും ജാതിയുടെ പേരിൽ കൊലപാതകം. മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ദളിത് ദമ്പതികളെ മേൽജാതിക്കാരായ യുവാക്കൾ അർധരാത്രി വീടാക്രമിച്ച വെട്ടിക്കൊന്നു. ഈറോഡിൽ കൊടുമുടി ഗ്രാമത്തിലെ രാമസ്വാമി (55), ഭാര്യ അരുകണി (48) എന്നിവരാണ് കൊല്ലപ്പെട്ടത്.

രാമസ്വാമിയുടെ മകളെ ശല്യപ്പെടുത്തിയ യുവാക്കളുടെ സംഘത്തിലെ നേതാവ് സൂര്യ, ഇയാളുടെ പിതാവ് സ്വാമിനാഥൻ, സുഹൃത്ത് കിരുബ ശങ്കർ എന്നിവരെ കേസിൽ പോലീസ് പിടികൂടി. കൃത്യം നടത്തിയ മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായി പോലീസ് പറഞ്ഞു.

ഈ വെള്ളിയാഴ്ചയാണു സംഭവം. റോഡിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്ന സൂര്യയും സുഹൃത്തുക്കളും അതുവഴി വന്ന രാമസ്വാമിയുടെ മകളെയും മരുമകനെയും പേരക്കുട്ടിയെയും അശ്ലീല വാക്കുകൾ ഉപയോഗിച്ചു പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തു.

ഇതറിഞ്ഞ രാമസ്വാമിയും ഇവർ താമസിക്കുന്ന ദലിത് കോളനിയിലെ അയൽക്കാരും ഇതുചോദ്യം ചെയ്തതോടെ സ്ഥലത്ത് സംഘർഷമായി. രാമസ്വാമിയും ഗ്രാമീണരും ചേർന്നു മർദ്ദിച്ചതോടെ സൂര്യയും സുഹൃത്തുക്കളും ഓടി രക്ഷപ്പെട്ടു.

എന്നാൽ, ദളിതരിൽനിന്നു മർദനമേറ്റതു നാണക്കേടാണെന്നും പ്രതികാരം ചെയ്യണമെന്നും സൂര്യയുടെ പിതാവ് സ്വാമിനാഥൻ നിർദേശിക്കുകയായിരുന്നു. സ്വാമിനാഥന്റെ ഉപദേശംഅനുസരിച്ച് അർധരാത്രിയിൽ ദലിത് കോളനിയിൽ എത്തിയ സൂര്യയും സംഘവും രാമസ്വാമിയുടെ വീട് ആക്രമിച്ച് ഉറങ്ങിക്കിടന്ന രാമസ്വാമിയെയും അരുകണിയെയും വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികളായ സ്വാമിനാഥനും സൂര്യയും ഉൾപ്പെടുന്ന നാടാർ വിഭാഗം ഈ പ്രദേശത്തെ പ്രബലരാണ്.

Exit mobile version