‘തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വന്നാല്‍ ബിജെപിക്ക് അവരുടെ യോഗ്യത മനസിലാകും, ഇവിഎമ്മില്‍ തിരിമറി നടത്തിയാണ് ബിജെപി അധികാരത്തിലെത്തുന്നത്’; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വന്നാല്‍ ബിജെപിക്ക് അവരുടെ യോഗ്യത മനസിലാകുമെന്ന് കോണ്‍ഗ്രസ് നേതാവ് സാജന്‍ സിംഗ് വെര്‍മ. ഇവിഎമ്മില്‍ തിരിമറി നടത്തിയാണ് ബിജെപി അധികാരത്തിലെത്തുന്നതെന്നും സാജന്‍ ആരോപിച്ചു. മധ്യപ്രദേശിലെയും ബിഹാറിലെയും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് സാജന്‍ സിംങിന്റെ ആരോപണം.

‘രാജ്യത്ത് ബാലറ്റ് പേപ്പര്‍ വീണ്ടും വന്നാല്‍ ബിജെപിക്ക് അവരുടെ യോഗ്യത തിരിച്ചറിയാന്‍ സാധിക്കും. സാധാരണ ഗതിയില്‍ ഇത്തരം വിമര്‍ശനം താന്‍ നടത്താറില്ല. എന്നാല്‍ ബിഹാറിലേയും മധ്യപ്രദേശിലേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണുമ്പോള്‍ സംശയം തോന്നുണ്ട്.’-സാജന്‍ സിങ് പറഞ്ഞു. മധ്യപ്രദേശില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. ബിഹാറില്‍ തേജസ്വിയാദവിനൊപ്പവും. ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുകള്‍ ബാലറ്റിലൂടെ മാത്രം നടത്തണമെന്നാണ് ആവശ്യമെന്നും സാജന്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞ ദിവസം വഞ്ചിത് ബഹുജന്‍ അഘാഡി (വിബിഎ) നേതാവ് പ്രകാശ് അംബേദ്കറും തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിരവധി പാര്‍ട്ടികള്‍ ഇവിഎമ്മുകള്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നുണ്ട്. വോട്ടിംഗ് മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നാണു ജനങ്ങള്‍ കരുതുന്നത്. വോട്ടിംഗ് മെഷീനില്‍ ജനങ്ങള്‍ക്കു വിശ്വാസം നഷ്ടമായി. അതിനാല്‍ തെരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പറുകള്‍ തിരിച്ചുകൊണ്ടുവരണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Exit mobile version