വിജയിക്ക് കളങ്കം വരുന്ന പ്രവൃത്തികള്‍ ചെയ്യില്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമെടുക്കില്ല; പ്രതിജ്ഞ ചെയ്ത് വിജയ് ആരാധകര്‍

മധുരൈ: ഇളയ ദളപതി വിജയിയുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നടക്കുന്നതിനിടയില്‍ മധുരൈയില്‍ വിജയ് ആരാധകരുടെ സംഘടനയായ ദ വിജയ് മക്കള്‍ ഇയക്കം സമ്മേളനം സംഘടിപ്പിച്ചു. വിജയിയുടെ നേതൃത്വത്തില്‍ അല്ലാത്ത ഒരു പാര്‍ട്ടിയിലും ഭാഗമാകില്ലെന്ന് ആരാധകര്‍ വ്യക്തമാക്കി. വിജയിയിക്ക് കളങ്കം വരുന്ന പ്രവൃത്തികള്‍ ചെയ്യില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമെടുക്കില്ലെന്നും അവര്‍ പ്രതിജ്ഞ ചെയ്തു. വിജയിയുടെ പിതാവ് തങ്ങള്‍ക്ക് പിതാവിനെപ്പോലെയാണെന്നും എന്നാല്‍ വിജയിയുടെ നേതൃത്വത്തില്‍ അല്ലാത്ത ഒരു പാര്‍ട്ടിയിലും ഭാഗമാകില്ലെന്നും അവര്‍ വ്യക്തമാക്കി.

വിജയിയുടെ പിതാവ് എസ്എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ പേരും ഉള്‍പ്പെടുത്തിയാണ് പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം മുന്നിട്ടറങ്ങിയത്. എന്നാല്‍ തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ഭര്‍ത്താവ് ഈ നീക്കം നടത്തിയതെന്നും വിജയ് നാളുകളായി അച്ഛനോട് സംസാരിക്കാറില്ലെന്നും ശോഭ ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു. അവര്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് മധുരൈയില്‍ വിജയ് ആരാധകരുടെ സമ്മേളനം സംഘടിപ്പിച്ചത്.

അതേസമയം മകന്‍ വിജയ് ഒരു ഇരുമ്പു കൂട്ടിലാണെന്നും അദ്ദേഹത്തിന് ചുറ്റും നിറയെ ക്രിമിനലുകളാണെന്നുമാണ് ചന്ദ്രശേഖറിന്റെ ആരോപണം. എല്ലാ സത്യവും മനസ്സിലാക്കി തന്റെ മകന്‍ ഒരിക്കല്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version