‘ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കില്‍ വോട്ടിംഗ് മെഷിനുകളെയും നിയന്ത്രിക്കാന്‍ സാധിക്കും’; വോട്ടിംഗ് മെഷീന്‍ ക്രമക്കേട് ആരോപണവുമായി കോണ്‍ഗ്രസ്

പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ വോട്ടിംഗ് മെഷിനില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ്. ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കില്‍ വോട്ടിംഗ് മെഷിനുകളെയും നിയന്ത്രിക്കാന്‍ സാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് ആരോപിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ആരോപണം ഇലക്ഷന്‍ കമ്മീഷന്‍ തള്ളി. സുപ്രീംകോടതി തള്ളിയ ആരോപണമാണെന്ന് വീണ്ടും ആരോപിക്കുന്നതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പ്രതികരിച്ചു

ചൊവ്വയിലേക്കും ചന്ദ്രനിലേക്കും അയച്ച ഉപഗ്രഹം ഭൂമിയില്‍ നിന്ന് നിയന്ത്രിക്കുന്നുവെങ്കില്‍ ഇവിഎം മെഷിന്‍ നിയന്ത്രിക്കാനും സാധിക്കില്ലേ എന്നായിരുന്നു ഉദിത് രാജ് ചോദിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ആദ്യ സമയങ്ങളില്‍ മുന്നിട്ട് നിന്ന മഹാസഖ്യം വോട്ടെണ്ണല്‍ പുരോഗമിക്കവേ പുറകോട്ട് പോകുന്ന സാഹചര്യമായിരുന്നു. ബിഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് 70 സീറ്റുകളില്‍ മത്സരിക്കുന്നുണ്ടെങ്കിലും വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 20 സീറ്റുകളില്‍ മാത്രമാണ് മുന്നേറാന്‍ സാധിച്ചത്. ഒടുവിലെ കണക്കുകളനുസരിച്ച് 104 മണ്ഡലങ്ങളിലാണ് മഹാസഖ്യം മുന്നേറുന്നത്. 129 സീറ്റുകളില്‍ ജെഡിയു ഉള്‍പ്പെടുന്ന എന്‍ഡിഎ കുതിക്കുകയാണ്.

അതേസമയം കൊവിഡ് ചട്ടം കാരണം ബിഹാറില്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാണ് നടക്കുന്നത്. ഉച്ചവരെ 31 ശതമാനം വോട്ട് മാത്രമാണ് എണ്ണിയിരിക്കുന്നത്. ഫലം വൈകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുന്നത്.

Exit mobile version