കുടുംബത്തിന് ഭാരമാവാനില്ലെന്ന് എഴുതി വെച്ചു; പ്ലസ്ടുവിന് ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനി ജീവനൊടുക്കി; മരണം ഹോസ്റ്റൽ ഒഴിയേണ്ടി വന്നതിന് പിന്നാലെ

ഹൈദരാബാദ്: ലോക്ക്ഡൗണും കൊവിഡ് പ്രതിസന്ധിയും കാരണം കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായതോടെ കുടുംബത്തിന് ഭാരമാവാനില്ലെന്ന് എഴുതിവെച്ച് 19കാരി ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ഐശ്വര്യ റെഡ്ഡിയെന്ന പെൺകുട്ടിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. തെലങ്കാന പ്ലസ് ടു പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിനി കൂടിയാണ് ഐശ്വര്യ.

ഡൽഹി ലേഡി ശ്രീറാം കോളജിലെ ഗണിത ബിരുദ വിദ്യാർത്ഥിനിയായിരുന്നു ഐശ്വര്യ. സാമ്പത്തിക പ്രതിന്ധിയെ തുടർന്ന് ഐശ്വര്യയ്ക്ക് ഹോസ്റ്റൽ ഒഴിയേണ്ടിവന്നിരുന്നു. ഈ വിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. നവംബർ 2നാണ് ഐശ്വര്യയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഓട്ടോ മെക്കാനിക് ആയ ശ്രീനിവാസ് റെഡ്ഡിയുടെയും തയ്യൽത്തൊഴിലാളിയായ സുമതിയുടെയും രണ്ട് മക്കളിൽ ഇളയ മകളാണ് ഐശ്വര്യ.

‘എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല. കുടുംബത്തിന് ഭാരമാകാൻ എനിക്ക് വയ്യ. പഠനമില്ലാതെ എനിക്ക് ജീവിക്കാൻ സാധിക്കില്ല. എന്റെ മുന്നിലുള്ള ഒരേയൊരു വഴി ഇതാണ്’- ആത്മഹത്യ കുറിപ്പിൽ ഐശ്വര്യ പറയുന്നു.

Exit mobile version