തമിഴ്‌നാട്ടില്‍ നവംബര്‍ 16 മുതല്‍ സ്‌കൂളുകള്‍ തുറക്കും; സിനിമാ തീയേറ്ററുകള്‍ നവംബര്‍ പത്ത് മുതല്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നവംബര്‍ 16 മുതല്‍ തുറക്കും. സ്‌കൂളുകളില്‍ 9,10,11,12 ക്ലാസുകള്‍ മാത്രമാവും ഉണ്ടാവുക. സിനിമാ തീയേറ്ററുകള്‍ക്ക് നവംബര്‍ പത്ത് മുതല്‍ തുറക്കാം. ലോക്ക്ഡൗണ്‍ നവംബര്‍ 30 വരെ നീട്ടിക്കൊണ്ട് മുഖ്യമന്ത്രി പളനി സ്വാമിയാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.

മള്‍ട്ടിപ്ലക്‌സുകളും ഷോപ്പിങ് മാളുകളിലുള്ള തീയേറ്ററുകളും അടക്കമുള്ളവയ്‌ക്കെല്ലാം 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ട് നവംബര്‍ പത്ത് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.സ്‌കൂളുകളുടെയും കോളേജുകളുടെയും എല്ലാ ഹോസ്റ്റലുകള്‍ക്കും 16 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 150 പേരെ മാത്രം ഉള്‍പ്പെടുത്തി സിനിമാ ഷൂട്ടിങ് നടത്താം. പൊതുജനങ്ങള്‍ക്ക് ഷൂട്ടിങ് സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കില്ല.

എന്റര്‍ടെയ്‌ന്മെന്റ്/അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, മൃഗശാലകള്‍, മ്യൂസിയങ്ങള്‍ എന്നിവയ്ക്കും നവംബര്‍ പത്ത് മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. കണ്ടെയ്‌ന്മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ തുടരും. മത ചടങ്ങുകള്‍, സാമൂഹിക, രാഷ്ട്രീയ, വിനോദ, സാംസ്‌കാരിക, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ നവംബര്‍ 16 മുതല്‍ നടത്താം. 100 പേരെമാത്രം പങ്കെടുപ്പിക്കാം. വിവാഹ, ശവസംസ്‌കാര ചടങ്ങുകളിലും നൂറ് പേര്‍ക്ക് പങ്കെടുക്കാം. പ്രായമുള്ളവര്‍ക്കും നവംബര്‍ ഒന്നു മുതല്‍ ജിംനേഷ്യങ്ങളില്‍ എത്താം. അതേസമയം നീന്തല്‍ കുളങ്ങളും ബീച്ചുകളും തുറക്കില്ല.

Exit mobile version