കൊവിഡ്; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30വരെ നീട്ടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് നവംബര്‍ 30വരെ നീട്ടി. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനാണ് വിലക്ക് നീട്ടിയ കാര്യം അറിയിച്ചത്.അതേസമയം, വ്യോമയാന വകുപ്പ് അനുമതി നല്‍കുന്ന സര്‍വീസുകളും ചരക്ക് സര്‍വീസുകളും തുടരും. ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ട രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് വിലക്ക് ബാധകമല്ല.

കൊവിഡ് പശ്ചാത്തലത്തിലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്കിയത്. ഒക്ടോബര്‍ 30വരെയായിരുന്നു നേരത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് നവംബര്‍ 30 വരെ നീട്ടിയത്. കൊവിഡ് വ്യാപനം പൂര്‍ണമായി നിയന്ത്രണ വിധേയമല്ലാത്തതിനാലാണ് നിരോധനം ഒരുമാസത്തേക്ക് കൂടി നീട്ടിയത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25 മുതലാണ് രാജ്യത്ത് വിമാന സര്‍വീസ് നിര്‍ത്തലാക്കിയത്. ആഭ്യന്തര സര്‍വീസിന് മെയ് 25ന് അനുമതി നല്‍കിയെങ്കിലും അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് തുടരുകയായിരുന്നു. എന്നാല്‍ വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കാന്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചിരുന്നു.

Exit mobile version