ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥിയെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു

പട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥിയെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നാരായണ്‍ സിങാണ് കൊല്ലപ്പെട്ടത്. ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. നാരായണ്‍ സിങിന്റെ കൂടെയുണ്ടായിരുന്ന അലോക രഞ്ജന്‍ എന്നയാള്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നവര്‍ എന്ന് നടിച്ച് പിന്നാലെ കൂടിയ അക്രമികള്‍ അവസരം കിട്ടിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ഷിയോഹര്‍ എസ്പി സന്തോഷ് കുമാര്‍ പറഞ്ഞത്. അക്രമി സംഘത്തില്‍ ആറ് പേര്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം അക്രമികളില്‍ ഒരാളെ സ്ഥാനാര്‍ത്ഥിയുടെ അനുയായികള്‍ മര്‍ദ്ദിച്ച് കൊന്നു. ഇയാളില്‍ നിന്ന് തോക്ക് കണ്ടെത്തിയിട്ടുണ്ട്. അജ്ഞാതര്‍ വെടിവെച്ച് കൊന്ന സ്ഥാനാര്‍ത്ഥി നാരായണ്‍ സിങിനെതിരെ മുപ്പതോളം ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നാണ് പോലീസ് പറഞ്ഞത്. ഗൂണ്ടാസംഘങ്ങളുമായി സ്ഥാനാര്‍ത്ഥിക്ക് ബന്ധമുണ്ടെന്നും ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്നും മറിച്ച് രണ്ട് ഗ്യാങുകള്‍ തമ്മിലുള്ള കുടിപ്പകയാണെന്നുമാണ് പോലീസ് പറയുന്നത്.

Exit mobile version