50 വര്‍ഷത്തിനിടയില്‍ 50000 വൃക്ഷങ്ങള്‍..! 78കാരന്‍ രാജസ്ഥനിലെ മരുഭൂമിയായിരുന്ന ഗ്രാമം കൊടുംവനമാക്കിയ മാജിക് ഇങ്ങനെ

രാജസ്ഥാനിലെ വൃക്ഷ മനുഷ്യന്‍ എന്നാണ് രാജ്യാന്തര തലത്തില്‍ റാണാറാം അറിയപ്പെടുന്നത്.

ജോധ്പൂര്‍: വെള്ളവും ശുദ്ധവായുവും മഴയുമൊക്കെ ലഭിക്കുന്ന നമുക്ക് പരിസ്ഥിതിയോട് എന്തുമാത്രം കടപ്പാടുണ്ട്. നാം പരിസ്ഥിതിയോട് ഇണങ്ങിയാണോ കഴിയുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരിസ്ഥതിയോട് സൗഹൃദമായി കഴിയുന്നത് രാജസ്ഥാനിലെ ബിഷ്‌ണോയ് ഗോത്രക്കാര്‍ എന്ന് പറയാം. രാജ്യാന്തരതലത്തില്‍ തന്നെ ശ്രദ്ധനേടിയിട്ടുള്ളതാണ് ഇവരുടെ ജീവിതം.

ഇനി പറയാന്‍ പോകുന്നത് എഴുപത്തെട്ടുകാരനായ റാണാറാം ബിഷ്‌ണോയിയെ കുറിച്ചാണ്. അമ്പത് വര്‍ഷമായി ദിവസവും മരങ്ങള്‍ നട്ട് നാടിന് നന്മ പകരുകയാണ് ഇദ്ദേഹം. ഒരിക്കല്‍ മരുഭൂമിയായിരുന്ന ജോധ്പൂരിനു സമീപമുള്ള തന്റെ ഗ്രാമത്തെ ഇന്നു ഹരിതാഭമാക്കി മാറ്റിയത് റണാറാമിന്റെ ഈ അമ്പതു വര്‍ഷത്തെ പരിശ്രമമാണ്.

ജോധ്പൂര്‍ നഗരത്തിനു സമീപമുള്ള എകല്‍ഗോരി ഗ്രാമത്തിലാണ് റാണാറാം ബിഷ്‌ണോയുടെ വീട്. അമ്പത് വര്‍ഷത്തിനിടെ പത്തേക്കര്‍ ഭൂമിയിലായി റണാറാം ബിഷ്‌ണോയി നട്ടു പിടിപ്പിച്ചത് ഏകദേശം 50000 മരങ്ങളാണ്. മരങ്ങള്‍ക്കു പുറമെ ചെറു സസ്യങ്ങളും റാണാറാം മറ്റു പ്രദേശങ്ങളിലായി നട്ടുവളര്‍ത്തുന്നുണ്ട്. റാണാറാമിന്റെ മകന്‍ വിഷേഘ് ആണ് അദ്ദേഹത്തിന്റെ പ്രധാന സഹായി.

പ്രായത്തെ പോലും തോല്‍പിച്ച് ഇപ്പോഴും ദിവസേന അഞ്ച് മരങ്ങളെങ്കിലും റാണാറാം നട്ടു പിടിപ്പിക്കും. മരം നടുന്നതിനല്ല പരിപാലിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് റാണാറാം പറയും. പ്രത്യേകിച്ചും വെള്ളം കിട്ടാക്കനിയായ മണല്‍പ്പരപ്പില്‍. പലയിടങ്ങളിലും മണല്‍പ്പരപ്പില്‍ തന്നെയാണ് മരം നട്ടു വളര്‍ത്തുന്നത്. ദിവസേന മൂന്നു മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ നടന്നു പോയാണ് റാണാറാം ചെടികള്‍ക്കു വെള്ളമൊഴിക്കുന്നത്.

ആദ്യമൊക്കെ വെള്ളം കൊണ്ടുവരുന്നത് എളുപ്പമായിരുന്നെങ്കിലും പ്രായമാകും തോറും കാലുകള്‍ക്ക് അസുഖം ബാധിച്ചതിച്ചതിനാല്‍ സ്വന്തം കിണറ്റില്‍ നിന്ന് ഇപ്പോള്‍ റാണാറാം വെള്ളം ചുമന്നു കൊണ്ടുപോകാറില്ല. പകരം തന്റെ ചെറുവനത്തിനു സമീപം തന്നെയുള്ള സുഹൃത്തിന്റെ കുഴല്‍ക്കിണറില്‍ നിന്നാണ് റാണാറാം ഇപ്പോള്‍ വെള്ളമെടുക്കുന്നത്.

മണല്‍ക്കുന്നുകള്‍ക്കു നടുക്ക് പച്ച വിരിച്ചു നില്‍ക്കുന്ന റാണാറാമിന്റെ ഈ ഭൂമി കാഴ്ചക്കാരില്‍ അദ്ഭുതം സൃഷ്ടിക്കും. ചുറ്റും മണലാണെങ്കിലും ഈ പ്രദേശത്തു മാത്രം മണല്‍പ്പരപ്പില്ല. മറിച്ച് ഉറച്ച മണ്ണും മണ്ണിനാകെ പച്ച നിറവും. രാജസ്ഥാനിലെ വൃക്ഷ മനുഷ്യന്‍ എന്നാണ് രാജ്യാന്തര തലത്തില്‍ റാണാറാം അറിയപ്പെടുന്നത്. റാണാറാം മരം നട്ടു പിടിപ്പിച്ച പ്രദേശത്തെ മണ്ണില്‍ പലപ്പോഴും നനവ് പോലും തൊട്ടനുഭവിച്ചറിയാം.

മരങ്ങള്‍ തനിക്ക് ദൈവത്തേപ്പോലെയാണെന്ന് റാണാറാം പറയും. അവയെ പരിപാലിക്കുന്നതാണ് തന്റെ പ്രാര്‍ഥന. അവയ്ക്ക് നല്‍കുന്ന വെള്ളമാണ് തന്റെ വഴിപാടെന്നും റാണാറാം വിശദീകരിക്കുന്നു. പലപ്പോഴും ഗ്രാമത്തിലെ കുട്ടികളെയും മരം നടുന്നതിനായി റാണാറാം കൂടെ കൂട്ടാറുണ്ട്. ഒരു മരം നടുന്നതിന് കുട്ടികള്‍ക്ക് രണ്ടു രൂപ വച്ചു നല്‍കുമെന്ന് റാണാറാം പറയുന്നു.

1965 ലെ ബിഷ്‌ണോയികളുടെ ഉത്സവമായ മുംകാം ആണ് റാണാറാമിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുംകാമില്‍ പരിസ്ഥിതിയോട് ഇണങ്ങി ബിഷ്‌ണോയികള്‍ ജീവിക്കേണ്ടതിനക്കുറിച്ചുള്ള പ്രഭാഷങ്ങള്‍ റാണാറാമിലെ പരിസ്ഥിതി പ്രവര്‍ത്തകനെ ഉണര്‍ത്തി. മുംകാം ആഘോഷങ്ങള്‍ പൂര്‍ത്തിയാകും മുമ്പേ തന്നെ റാണാറാം തന്റെ ആദ്യത്തെ തൈമരം നട്ടിരുന്നു.

Exit mobile version