രാജ്യത്തെ കൊവിഡ് ബാധിതരിൽ പകുതിയോളം പേരും മഹാരാഷ്ട്രയിലും കർണാടകയിലും കേരളത്തിലും; റിപ്പോർട്ടുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് നിലവിൽ കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ പകുതി പേരും മഹാരാഷ്ട്ര, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെയുള്ള ആക്ടീവ് കേസുകളിൽ 23.28 % പേരാണ് മഹാരാഷ്ട്രയിൽ. കർണാടകത്തിൽ 14.19 ശതമാനവും കേരളത്തിൽ ഇത് 12.40 ശതമാനവുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ഏറ്റവുമധികം രോഗബാധിതരെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ഈ ആറ് സംസ്ഥാനങ്ങളിലാണ് രാജ്യത്ത് നിലവിൽ കോവിഡ് ചികിത്സയിലുള്ള 64 ശതമാനം പേരും ഉള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പല രാജ്യങ്ങളിൽ വർധനവ് രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ ആഗോളതലത്തിൽ ഏറ്റവും താഴ്ന്ന രോഗവ്യാപന നിരക്കാണ് രേഖപ്പെടുത്തിയതെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പത്ത് ലക്ഷത്തിന് 310 കേസ് എന്ന നിരക്കാണ് കഴിഞ്ഞ ഏഴ് ദിവസത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആഗോളതലത്തിൽ ഇത് 315 ആണ്. രോഗമുക്തി നിരക്കിലും ലോകത്ത് ഇന്ത്യ മുൻപന്തിയിലാണ്. പരിശോധനകളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണെന്നും അദ്ദേഹം അവകാശപ്പെട്ടു. 67 ലക്ഷം പേർ ഇതിനകം രോഗമുക്തി നേടി.

9.6 കോടി പരിശോധനകളാണ് ഇതുവരെ നടത്തിയത്. പ്രതിദിന പോസിറ്റീവ് നിരക്കും ഗണ്യമായി കുറഞ്ഞു. ആകെയുള്ള കേസുകളിൽ 9.8 ശതമാനം മാത്രമാണ് ആക്ടീവ് കേസുകളെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,790 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആദ്യമായിട്ടാണ് പ്രതിദിന കോവിഡ് കേസ് 50000ത്തിന് താഴേക്ക് വരുന്നത്.

Exit mobile version