മാധ്യമ പ്രവര്‍ത്തകയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍; രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ വിട്ടയച്ചു! ഒരു ദിവസം പോലും ജയിലില്‍ കിടക്കാതെ ‘കൂളായി പീഡകന്’ മടക്കം

ഗുവാഹത്തി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകയാണ് ചൗടിയയ്ക്കെതിരെ പരാതി നല്‍കിയത്.

ന്യൂഡല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിട്ടയച്ചു. ഒരു ദിവസം പോലും ജയിലില്‍ കിടക്കാതെയാണ് പ്രതിയ്ക്ക് മടക്കം. ആസാമിലാണ് ക്രൂരമായ നടപടി. വനിതാ റിപ്പോര്‍ട്ടറെ പീഡിപ്പിച്ച പരാതിയില്‍ ഡിസംബര്‍ ഒന്നിന് രാത്രി ആസാം പോലീസാണ് റിപ്പബ്ലിക് ടിവിയുടെ ആസാം കറസ്പോണ്ടന്റായ അനിരുദ്ധ ഭകത് ചൗടിയയെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കസ്റ്റഡിയിലെടുത്ത നിമിഷം മുതല്‍ രാഷ്ട്രീയ മേഖലകളില്‍ നിന്ന് കോളുകള്‍ നിരന്തരം എത്തി. ഇതേ തുടര്‍ന്ന് പീഡകനെ കേസുകളൊന്നുമില്ലാതെ വിടുകയായിരുന്നു.

ഗുവാഹത്തി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകയാണ് ചൗടിയയ്ക്കെതിരെ പരാതി നല്‍കിയത്. ചൗടിയയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതിനു പിന്നാലെ അവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഓഫീസില്‍ നിന്നും വീട്ടിലേക്കു പോകവേ നഗരത്തിലെ സിക്സ്മൈല്‍ മേഖലയില്‍ വെച്ച് ചൗടിയ തന്നെ തട്ടിക്കൊണ്ടുപോയെന്നാണ് യുവതി പറയുന്നത്. പിന്നീട് ജയനഗറിലെ ഒരു വീട്ടില്‍ കൊണ്ടുപോയി. വീട്ടിനുള്ളില്‍വെച്ച് അദ്ദേഹം തന്നെ ശാരീരികമായി ഉപദ്രവിക്കുകയും അതു തടയാന്‍ ശ്രമിച്ചപ്പോള്‍ ലൈംഗികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് അവര്‍ പറയുന്നത്.

ചൗടിയയ്ക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയതായി യുവതിയും ആരോപിക്കുന്നു. ‘ഡിസംബര്‍ ഒന്നിന് രാത്രിയാണ് ഞാന്‍ അനിരുദ്ധയ്ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ ഇന്നുവരെ പോലീസ് എന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.’ അവര്‍ പറയുന്നു. സെക്ഷന്‍ 161 പ്രകാരമുള്ള മൊഴി അവര്‍ രേഖപ്പെടുത്തിയത് പരാതി നല്‍കി രണ്ടുദിവസത്തിനുശേഷമാണെന്നും അവര്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകയുടെ വാദങ്ങള്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ ഭാഗ്യ ദേകയും ശരിവെച്ചു. ‘ ഒരു സബ് ഇന്‍സ്പെക്ടറാണ് അവരുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മജിസ്ട്രേറ്റിനു മുമ്പാകെ മൊഴി രേഖപ്പെടുത്താത്തതിന് പൊലീസ് യാതൊരു വിശദീകരണവും നല്‍കിയിട്ടില്ല.

കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കകം പോലീസ് ചൗടിയയെ വെറുതെ വിടുകയായിരുന്നു. ‘ആവശ്യം വരികയാണെങ്കില്‍ അദ്ദേഹത്തെ സ്റ്റേഷനിലേക്ക് വിളിപ്പിക്കും.’ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം. മജിസ്ട്രേറ്റിനു മുമ്പില്‍ പോലും ഹാജരാക്കാതെയാണ് പോലീസ് പ്രതിയെ വിട്ടത്. പരാതിക്കാരിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ദിസ്പൂര്‍ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പറയുന്നത്.

Exit mobile version