മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 15000ത്തിലധികം പേര്‍; പുതുതായി രോഗം സ്ഥിരീകരിച്ചത് 5984 പേര്‍ക്ക്, കര്‍ണാടകയില്‍ 5018 പേര്‍ക്കും രോഗം

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,069 പേരാണ് രോഗമുക്തി നേടിയത്. പുതുതായി രോഗം സ്ഥിരീകരിച്ചത് 5,984 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 16,01,365 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 125 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 42,240 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് നിലവില്‍ 1,73,759 സജീവ കേസുകളാണ് ഉള്ളത്.

അതേസമയം കര്‍ണാടകയില്‍ പുതുതായി 5,018 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,005 പേരാണ് രോഗമുക്തി നേടിയത്. 64 പേര്‍ കൊവിഡ് മൂലം മരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 10,542 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ ഇതുവരെ 7,70,604 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 1,06,214 സജീവ കേസുകളാണുള്ളത്. 6,53,829 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.

തമിഴ്നാട്ടില്‍ പുതുതായി 3,536 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിക്കുകയും 49 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 6,90,936 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6,42,152 പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്ച 4,515 പേരാണ് രോഗമുക്തി നേടിയതെന്നും ഇതിനോടകം 10,691 പേര്‍ക്ക് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശില്‍ പുതുതായി 2,918 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,86,050 ആയി. ഇതില്‍ 7,44,532 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ 35,065 സജീവ കേസുകളാണുള്ളതെന്നും 6,453 പേര്‍ ഇതിനോടകം വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.

Exit mobile version