പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസ്; മഹാരാഷ്ട്ര മന്ത്രി യശോമതി ഠാക്കൂറിന് മൂന്നുമാസം കഠിന തടവും പിഴയും

മുംബൈ: പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസില്‍ മഹാരാഷ്ട്രാ വനിതാ – ശുശുവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിന് തടവ് ശിക്ഷയും പിഴയും. മൂന്നുമാസം കഠിന തടവിനും 15,500 രൂപ പിഴയുമാണ് അടയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. അമരാവതി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

എട്ടുവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വണ്‍വേ തെറ്റിച്ച് സഞ്ചരിച്ച വാഹനം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ തടഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തെ മര്‍ദ്ദിച്ച കേസില്‍ യശോമതി ഠാക്കൂര്‍, അവരുടെ ഡ്രൈവര്‍, ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് സെഷന്‍സ് കോടതി കണ്ടെത്തി.

അന്ന് എംഎല്‍എ ആയിരുന്ന യശോമതി സഞ്ചരിച്ച ടാറ്റാ സഫാരി വണ്‍വേ തെറ്റിച്ചതിനെ തുടര്‍ന്നാണ് ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ വാഹനം തടഞ്ഞത്. ഇതോടെ അവര്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി പോലീസ് കോണ്‍സ്റ്റബിളിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെകിട്ടത്ത് അടിക്കുകയുമായിരുന്നു. വാഹനത്തിന്റെ ഡ്രൈവറും യശോമതിക്കൊപ്പം സഞ്ചരിച്ച രണ്ടുപേരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും കോണ്‍സ്റ്റബിള്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. സംഭവം നടന്നയുടന്‍ മേലുദ്യോഗസ്ഥനെ വിവരം അറിയിച്ചശേഷം കോണ്‍സ്റ്റബിള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. ആ കേസിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഉത്തരവായത്.

Exit mobile version