നിയമം ലംഘിക്കുന്നവരെ പോലും സാര്‍, മാഡം എന്ന് അഭിസംബോധന ചെയ്യണം, ആളുകളോട് വിനയത്തോടെ പെരുമാറണം, ഇല്ലെങ്കില്‍ നടപടി; മുംബൈ ട്രാഫിക് പോലീസിന് മുന്നറിയിപ്പ്

മുംബൈ: റോഡിലിറങ്ങുന്ന ജനങ്ങളോട് മോശമായി പെരുമാറരുതെന്ന് മുംബൈ ട്രാഫിക് പോലീസിന് ജോയിന്റ് ട്രാഫിക് കമ്മീഷണര്‍ യാഷവി യാദവിന്റെ നിര്‍ദേശം. നിരത്തില്‍ ആളുകളോട് വിനയത്തോടെ പെരുമാറണമെന്നും സ്വരം കടുപ്പിക്കരുതെന്നും യാഷവി യാദവ് പറഞ്ഞു.

റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നിയമ പ്രകാരമുള്ള പിഴയോ ശിക്ഷയോ ഉറപ്പാക്കണം. എന്നാല്‍ ഒരുകാരണവശാലും മോശമായി പെരുമാറരുതെന്നും സാര്‍, മാഡം എന്നെല്ലാം വേണം നിയമ ലംഘനത്തിന് നിരത്തില്‍ തടയുന്നവരെ പോലും അഭിസംബോധന ചെയ്യാനെന്നും പോലീസിന് നിര്‍ദേശം നല്‍കി.

2500ല്‍ അധികം പൊലീസുകാരുണ്ട് മുംബൈ ട്രാഫിക് പോലീസില്‍. ജനങ്ങളോടുള്ള സ്വരം മാറ്റാന്‍ ഒരാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ‘മുംബൈ പൊലീസിന്റെ യശസ്സ് എന്നത് നമ്മള്‍ എങ്ങനെ ആളുകളോട് ഇടപെടുന്നു എന്നത് അനുസരിച്ചായിരിക്കും. റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നിയമ പ്രകാരമുള്ള ശിക്ഷ ഉറപ്പാക്കണം. പക്ഷേ ബഹുമാനത്തോടെ വേണം അവരോട് ഇടപെടാന്‍’- എന്നാണ് യാഷവി യാദവ് പൊലീസിന് നല്‍കിയ നിര്‍ദേശം.

വൈകാതെ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ട്രാഫിക് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പൊലീസുകാര്‍ക്ക് ലഭിക്കും. ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version