ഒറ്റ കൊവിഡ് കേസുകളില്ല, കുട്ടികളെ വരവേറ്റ് ലക്ഷദ്വീപിലെ സ്‌കൂളുകള്‍; മോടി കൂടി ലക്ഷദ്വീപിലെ സ്‌കൂളുകള്‍; മടങ്ങിയെത്തിയത് 11000 ഓളം കുട്ടികള്‍

ലക്ഷദ്വീപ്; ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കാത്ത ഏക ഇടമാണ് ലക്ഷദ്വീപ്. ആയതിനാല്‍ ഒരിടവേളയ്ക്ക് ശേഷം ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളാണ് തുറന്നത്. അക്കാദമിക വര്‍ഷത്തില്‍ ആദ്യമായാണ് സ്‌കൂളുകള്‍ തുറക്കുന്നത്.

പുതിയ പെയിന്റ് അടിച്ച് മോടി കൂട്ടിയ സ്‌കൂളുകളിലേക്ക് 11000 കുട്ടികളാണ് ചൊവ്വാഴ്ച മടങ്ങി എത്തിയത്. പ്രാദേശിയ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച ശേഷമാണ് സ്‌കൂളുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ കേന്ദ്ര ഭരണ ചുമതലയുള്ള ദിനേശ്വര്‍ ശര്‍മ്മ സ്വീകരിച്ചത്. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ 21 ന് പുനരാരംഭിച്ചിരുന്നു. പ്രീ പ്രൈമറി തലത്തിലെ ക്ലാസുകളും ഉടന്‍ പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഭൂരിഭാഗം കുട്ടികളും ക്ലാസുകളിലേക്ക് മടങ്ങി എത്തിയതായി അധ്യാപകരും പറയുന്നു. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ കൂടിയും തെര്‍മ്മല്‍ സ്‌ക്രീനിംഗിന് ശേഷമാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചത്. സാമൂഹ്യ അകലം പാലിച്ചാണ് ക്ലാസുകള്‍ തുറന്ന്. ഒരു ബെഞ്ചില്‍ രണ്ട് പേര്‍ എന്ന നിലയ്ക്കാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിച്ചാണ് ക്ലാസില്‍ പങ്കെടുക്കേണ്ടത്.

ക്ലാസ് ആരംഭിക്കുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ കൈകള്‍ കഴുകണം. ഇടവിട്ടുള്ള ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസുകള്‍ നടക്കുക. ഓരോ ഗ്രേഡിലേയും കുട്ടികള്‍ ഇടവിട്ടുള്ള ദിവസങ്ങളിലായി മൂന്ന് ദിവസം ക്ലാസിലെത്തുന്ന രീതിയിലാണ് അധ്യയനം നടക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഇന്റര്‍നെറ്റ് തകരാറ് വെല്ലുവിളിയായിരുന്ന കുട്ടികള്‍ ക്ലാസുകള്‍ തുടങ്ങിയതില്‍ സന്തോഷം പ്രകടിപ്പിച്ചതായാണ് അധ്യാപകര്‍ പറയുന്നത്.

ഉച്ച ഭക്ഷണം നിലവില്‍ നല്‍കാത്തതിനാല്‍ അവശ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നു. കൃത്യമായ മാനദണ്ഡം പാലിച്ചുള്ള ക്ലാസുകളില്‍ പങ്കെടുക്കാന്‍ രക്ഷിതാക്കളില്‍ നിന്നുള്ള സമ്മത പത്രവും ആവശ്യപ്പെടുന്നുണ്ട്.

Exit mobile version