ഹഥ്‌റാസിലെ പെൺകുട്ടിയും മുഖ്യപ്രതിയും തമ്മിൽ ബന്ധമുണ്ടായിരുന്നു; നിരന്തരം ഫോണിൽ വിളിച്ചു; കോൾ വിവരങ്ങളുമായി യുപി പോലീസ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹഥ്‌റാസ് കേസ് വഴിതിരിച്ചുവിടാൻ ശ്രമിച്ച് യുപി പോലീസ്. ഹഥ്‌റാസിലെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ജാതി സ്പർദ്ധയാണെന്ന വാദം തെറ്റാണെന്ന് സ്ഥാപിക്കാൻ പെൺകുട്ടിയുടെ ഫോൺ കോളുകളുടെ വിവരങ്ങളുമായി യുപി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ സഹോദരന്റെ ഫോണിൽ നിന്ന് കൊല്ലപ്പെട്ട പെൺകുട്ടി കേസിലെ പ്രതികളിലൊരാളുമായി നിരന്തരം സംസാരിച്ചിരുന്നുവെന്നാണ് പോലീസ് വാദം.

സഹോദരന്റെ ഫോണിൽ നിന്ന് ഒന്നാം പ്രതിയായ സന്ദീപുമായി പെൺകുട്ടി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ കൊല്ലം ഒക്ടോബർ 13 മുതൽ 104 തവണയാണ് ഇരുവരും ഫോൺവഴി സംസാരിച്ചത്. പ്രതികളും പെൺകുട്ടിയും തമ്മിൽ നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഫോൺ വിവരങ്ങളെന്നാണ് പോലീസ് പറയുന്നത്. ഈ കോളുകൾ പലതും പോയിരിക്കുന്നത് പെൺകുട്ടിയുടെ ഗ്രാമത്തിന് രണ്ടുകിലോമീറ്റർ സമീപത്തുള്ള ചാന്ദ്പായിലെ മൊബൈൽ ടവർ ലൊക്കേഷന്റെ പരിധിയിൽ നിന്നാണ്. ഹഥ്‌റാസ് സംഭവത്തിന് പിന്നിൽ ജാതി വിവേചനമാണെന്ന ആരോപണം തള്ളി, പെൺകുട്ടിക്ക് യുവാവുമായി ബന്ധമുണ്ടായിരുന്നെന്ന് സ്ഥാപിക്കാനാണ് പോലീസ് വിവരങ്ങൾ പുറത്തുവിട്ടതിലൂടെ ശ്രമിക്കുന്നത്.

പെൺകുട്ടിയുടെ സഹോദരന്റെ ഫോണിൽ നിന്ന് മുഖ്യപ്രതിയായ സന്ദീപിനെ 62 തവണയും വിളിച്ചിട്ടുണ്ട്. കൂടാതെ 42 തവണ സന്ദീപിന്റെ ഫോണിൽ നിന്ന് തിരിച്ചും കോളുകൾ വന്നുവെന്നും കോൾ റെക്കോർഡുകൾ ചൂണ്ടിക്കാട്ടി യുപി പോലീസ് വിശദീകരിക്കുന്നു. അതേസമയം സന്ദീപും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പ്രതികളുടെ ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. ജാതി സംഘർഷം ഉണ്ടാക്കാൻ രാഷ്ട്രീയക്കാർ പെൺകുട്ടിയുടെ കുടുംബത്തെ ഉപയോഗപ്പെടുത്തുകയാണെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നം ആവശ്യപ്പെട്ട് പ്രതികളെ അനുകൂലിക്കുന്ന ഉന്നത ജാതിക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

Exit mobile version