ലോക്ക്ഡൗണ്‍ കാലത്ത് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ചാര്‍ജ് 15 ദിവസത്തിനുള്ളില്‍ തിരിച്ചു നല്‍കണം; വിമാനക്കമ്പനികളോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാരണം വിമാനയാത്ര റദ്ദാക്കേണ്ടി വന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ചു നല്‍കണമെന്ന് വിമാന കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. മാര്‍ച്ച് 25 മുതല്‍ മെയ് 24 വരെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുകയാണ് തിരിച്ചു നല്‍കേണ്ടത്. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പ്രവാസി ലീഗല് സെല്‍, എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

15 ദിവസത്തിനുള്ളില്‍ തുക തിരിച്ചു നല്‍കുകയോ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനികള്‍ 2021 മാര്‍ച്ച് 31 വരെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ക്രെഡിറ്റ് സംവിധാനം ഒരുക്കുകയോ ചെയ്യണം എന്നാണ് ഉത്തരവ്. ഈ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതും ഇതുപയോഗിച്ച് കമ്പനി സര്‍വീസ് നടത്തുന്ന ഏത് മേഖലയിലേക്കും യാത്ര ചെയ്യാനും സാധിക്കുന്നതുമാകണം. ക്രെഡിറ്റ് ഉപയോഗിക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നതിനായി 2021 മാര്‍ച്ച് വരെ പ്രതിമാസം പലിശ ക്രെഡിറ്റില്‍ നല്‍കണം. മാര്‍ച്ച് വരെ ക്രെഡിറ്റ് ഉപയോഗിച്ചില്ലെങ്കിലും തുക പ്രസ്തുത യാത്രക്കാരന് തിരിച്ചുനല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ട്രാവല്‍ ഏജന്റുമാര്‍ മുഖേനെ ബുക്ക് ചെയ്ത ടിക്കറ്റ് ചാര്‍ജുകള്‍ ട്രാവല്‍ ഏജന്റുമാരിലൂടെ തന്നെ തിരികെനല്‍കണം എന്നും ഉത്തരവുണ്ട്. ജസ്റ്റിസ് അശോക് ഭൂഷണെ കൂടാതെ ആര്‍എസ് റെഡ്ഡി, എംആര്‍ ഷാ എന്നി ജസ്റ്റിസുമാരായിരുന്നു ബെഞ്ചില്‍ ഉണ്ടായിരുന്നത്. അതേസമയം മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് 15 ദിവസത്തിനുള്ളില്‍ പണം മടക്കിനല്‍കണം. ഇത് സംബന്ധിച്ച് നേരത്തെ തന്നെ ഡിജിസിഎ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കും.

Exit mobile version