ബംഗാളില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ബിജെപിയെ അനുവദിക്കില്ല; അമിത് ഷായുടെ രഥയാത്രയ്ക്ക് ഹൈക്കോടതി വിലക്ക്

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം യാത്ര നടത്താനായിരുന്നു ബിജെപിയുടെ പദ്ധതി.

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പശ്ചിമ ബംഗാളില്‍ ബിജെപി. നടത്താനിരുന്ന രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു. സിംഗിള്‍ ബെഞ്ചാണ് അനുമതി നിഷേധിച്ചത്. അടുത്ത ഹിയറിങ് ജനുവരി 9ന് നടക്കും.

ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് രഥയാത്രയെന്ന് ചൂണ്ടിക്കാണിച്ച് യാത്രയ്ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് മമതാ സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. കോടതി അനുമതി നിഷേധിച്ചാലും രഥയാത്ര സംഘടിപ്പിക്കുമെന്ന് ഹിയറിങിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഗോഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം യാത്ര നടത്താനായിരുന്നു ബിജെപിയുടെ പദ്ധതി. സംസ്ഥാനത്തെ 42 നിയോജക മണ്ഡലങ്ങളേയും ഉള്‍കൊള്ളിച്ചുകൊണ്ടുള്ളതായിരുന്നു യാത്ര.

കൂടാതെ ജനുവരി മാസത്തില്‍ കൊല്‍ക്കത്തയില്‍ മഹാറാലി സംഘടിപ്പിക്കുവാന്‍ ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡി റാലിയില്‍ പങ്കെടുക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

നിലവില്‍ അസനോള്‍, ഡാര്‍ജിലിംഗ് എന്നീ രണ്ട് ലോക്സഭാ സീറ്റുകളാണ് ബംഗാളില്‍ ബിജെപിക്കുള്ളത്.

Exit mobile version