‘കര്‍ഷകരുടെ നാശത്തിന് പുതിയ കാര്‍ഷിക ബില്ലുകള്‍ വഴി തെളിയിക്കും, പ്രയോജനം ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും വിദേശ കോര്‍പറേറ്റുകള്‍ക്കും മാത്രം’; എകെ ആന്റണി

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക ബില്ലുകള്‍ രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകരുടെ നാശത്തിന് വഴി തെളിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ ബലികഴിച്ച് കോര്‍പറേറ്റുകളെ മാത്രം സഹായിക്കുന്ന ഒരു നിയമമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ നിയമത്തില്‍ എന്‍എഫ്ടിയെ കുറിച്ച് പറയുന്നില്ല. മണ്ഡികള്‍ നിര്‍ത്തലാക്കുന്നതോടെ കര്‍ഷകര്‍ക്ക് അവരുടെ സാധനങ്ങള്‍ വിറ്റഴിക്കാന്‍ സ്ഥലമില്ലാതാവും. കോര്‍പറേറ്റുകള്‍ പറഞ്ഞുവിടുന്ന ഏജന്റുമാര്‍ പറയുന്ന വിലയ്ക്ക് അവര്‍ക്ക് സാധനങ്ങള്‍ വില്‍ക്കേണ്ടതായി വരും. കര്‍ഷകര്‍ക്ക് മാത്രമല്ല പട്ടികജാതി – പട്ടിക വര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും ഇത് അപകടമാണ്. മണ്ഡികളില്‍ ജോലി ചെയ്തിരുന്ന ലക്ഷകണക്കിന് പാവപ്പെട്ടവര്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടമാകും. ക്രമേണ റേഷന്‍ സമ്പ്രദായം ഇല്ലാതാകും. ബില്ലുകളുടെ പ്രയോജനം ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും വിദേശ കോര്‍പറേറ്റുകള്‍ക്കും മാത്രമാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. നിയമം പാസ്സാക്കിയത് ഭരണാഘടനാ വിരുദ്ധമായ രീതിയിലാണെന്നും കരിനിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സന്ധിയില്ലാത്ത സമരം നടത്തുമെന്നും എകെ ആന്റണി കൂട്ടിച്ചേര്‍ത്തു.

അതേസമയം കാര്‍ഷിക ബില്ലുകള്‍ക്കെതിരെ വ്യാഴാഴ്ച മുതല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം നടക്കും. രാജ്ഭവന്‍ മാര്‍ച്ച്, കര്‍ഷക ദിനാചരണം, രാഷ്ട്രപതിക്ക് നിവേദനം നല്‍കല്‍ അടക്കമുള്ള പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്. വിദേശത്ത് ചികിത്സയില്‍ കഴിയുന്ന അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആണ് തീരുമാനം.

Exit mobile version