രാജ്യത്ത് കളിപ്പാട്ടങ്ങളില്‍ ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു

മുംബൈ: രാജ്യത്ത് കളിപ്പാട്ടങ്ങളില്‍ ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു. ചൈനയില്‍ നിന്ന് നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് ഇത്തരത്തിലൊരു നടപടി. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇതു നടപ്പാക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ഈ രംഗത്തെ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് ജനുവരി ഒന്നു മുതല്‍ നടപ്പാക്കാനാണ് തീരുമാനം.

പുതിയ ഉത്തരവ് അനുസരിച്ച് ജനുവരി ഒന്നു മുതല്‍ 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ക്കും വസ്തുക്കള്‍ക്കും ബിഎസ്എസ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്. സര്‍ട്ടിഫിക്കേഷനില്ലെങ്കില്‍ ക്രിമിനല്‍ കേസെടുക്കാനും വലിയ പിഴ ഈടാക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.

കളിപ്പാട്ട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരത്തില്‍ ഇന്ത്യ ഇതുവരെ വലിയ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നില്ല. ഇതിന്റെ ഫലമായി ഗുണനിലവാരം കുറഞ്ഞതും അപകടകരമായതുമായ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ വന്‍തോതില്‍ രാജ്യത്ത് ഇറക്കുമതി ചെയ്തിരുന്നു. ഇത് നിയന്ത്രിക്കുന്നതിന് കൂടി വേണ്ടിയാണ് കേന്ദ്രം നിയമം ശക്തമാക്കുന്നത്. ജര്‍മന്‍ മാര്‍ക്കറ്റ് ഡേറ്റ പോര്‍ട്ടലായ സ്റ്റാറ്റിസ്റ്റയുടെ കണക്കു പ്രകാരം 3810 കോടി ഡോളര്‍ (ഏകദേശം 28,000 കോടി രൂപ) വരുന്നതാണ് ഇന്ത്യയിലെ കളിപ്പാട്ട വ്യവസായം.

Exit mobile version