പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ അടച്ചു; വിധി അംഗീകരിക്കുന്നുവെന്ന് അര്‍ത്ഥമില്ലെന്നും ഭൂഷണ്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ അഡ്വ.പ്രശാന്ത് ഭൂഷണ്‍ ഒരു രൂപ പിഴ അടച്ചു. എന്നാല്‍ പിഴ അടച്ചതു കൊണ്ട് കോടതി വിധി അംഗീകരിക്കുന്നുവെന്ന് അര്‍ത്ഥമില്ലെന്നും പുനപരിശോധന ഹര്‍ജി നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പിഴ അടയ്ക്കുന്നതിനായി വിവിധ കോണുകളില്‍ നിന്ന് സംഭാവനകള്‍ ലഭിച്ചിരുന്നു. ഇത് ഉപയോഗപ്പെടുത്തി ‘ട്രൂത്ത് ഫണ്ട്’ രൂപീകരിക്കും. അഭിപ്രായപ്രകടനത്തിന്റെ പേരില്‍ നിയമനടപടി നേരിടേണ്ടി വരുന്നവരെ സഹായിക്കുന്നതിന് ഈ ഫണ്ട് ഉപയോഗിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസിലാണ് അഡ്വ.പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ സുപ്രീം കോടതി വിധിച്ചത്. സെപ്തംബര്‍ 15 ന് അകം അടയ്ക്കണമെന്നായിരുന്നു വിധി. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവു ശിക്ഷയും അഭിഭാഷക വൃത്തിയില്‍ നിന്ന് മൂന്നു വര്‍ഷം വിലക്കും ഭൂഷണ് നേരിടേണ്ടിവരും എന്നായിരുന്നു സുപ്രീംകോടതി വിധി.

ചീഫ് ജസ്റ്റിസുമാര്‍ക്ക് എതിരെയുള്ള പ്രസ്താവനയില്‍ ഭൂഷണ് മാപ്പുപറയാന്‍ സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു. എന്നാല്‍ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മാപ്പ് പറയില്ല എന്നുമായിരുന്നു പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്. ഇതോടെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്.

Exit mobile version