നാല്‍പത് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

ജയ്പൂര്‍: സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. വസതിയിലും ഓഫീസിലുമായി നാല്‍പത് ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. മുന്‍കരുതല്‍ എന്ന നിലയിലാണ് സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നത്.

‘ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം അടുത്ത ഒരു മാസത്തേക്ക് സന്ദര്‍ശകരെ കാണേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഈ സമയത്ത് അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ മാത്രമേ പരിപാടികളില്‍ പങ്കെടുക്കുകയുള്ളൂ’ എന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

കൊവിഡില്‍ നിന്ന് രക്ഷനേടാന്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും ഗെഹ്‌ലോട്ട് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ ചില സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെ 40 ഓളം ഉദ്യോഗസ്ഥര്‍ക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് കൊവിഡ് 19 സ്ഥിരീകരിച്ചത്.

Exit mobile version