മാനുഷിക മൂല്യങ്ങളാണ് വലുത്; ലഡാക്കിൽ അതിർത്തി ലംഘിച്ച യാക്കുകളുടെ കൂട്ടത്തെ ചൈനയ്ക്ക് കൈമാറി ഇന്ത്യൻ സൈനികർ

ന്യൂഡൽഹി:ഇന്ത്യയും ചൈനയും അതിർത്തി പങ്കിടുന്ന കിഴക്കൻ ലഡാക്കിൽ സംഘർഷം പുകയുകയാണെങ്കിലും മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഇന്ത്യൻ സേന. അതിർത്തി ലംഘിച്ച ഒരു കൂട്ടം യാക്കുകളെ ചൈനയ്ക്ക് തിരികെ നൽകുകയായിരുന്നു ഇന്ത്യൻ സേന. അരുണാചൽ പ്രദേശിലെ കിഴക്കൻ കമേംഗിൽ യഥാർത്ഥ നിയന്ത്രണ രേഖ മറികടന്നെത്തിയ യാക്കിന്റെ കൂട്ടത്തെയാണ് ഇന്ത്യൻ സേന ചൈനീസ് അധികൃതർക്ക് കൈമാറിയത്.

13 യാക്കുകളും 4 കുഞ്ഞുങ്ങളുമടങ്ങുന്ന കൂട്ടമാണ് ഓഗസ്റ്റ് 31 അതിർത്തി കടന്നെത്തിയത്. ഇവയെയാണ് ചൈനീസ് അധികൃതരുമായി സംസാരിച്ച ശേഷം തിങ്കളാഴ്ച തിരിച്ച് അയച്ചത്. മാനുഷിക മൂല്യങ്ങൾ പരിഗണിച്ചാണ് നടപടിയെന്ന് ഇന്ത്യൻ സേന വ്യക്തമാക്കി. അതിർത്തിയിൽ വച്ച് ചൈനീസ് അധികൃതർ യാക്കിൻ കൂട്ടത്തെ ഏറ്റുവാങ്ങി.

അതേസമയം അരുണാചൽ പ്രദേശിൽ നിന്ന് ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന അഞ്ച് യുവാക്കളേക്കുറിച്ച് ഇതുവരെയും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നു. ‘ഇന്ത്യൻ സൈന്യം അടിയന്തര സന്ദേശം ചൈനീസ് സൈന്യത്തിന് അയച്ചിട്ടുണ്ട്. മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്’ എന്നാണ് ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി കിരൺ റിജ്ജു ട്വീറ്റ് ചെയ്തത്.

Exit mobile version