ജയലളിതയെ എന്തുകൊണ്ട് വിദഗ്ധ ചികിത്സയ്ക്കായി വിദേശത്ത് കൊണ്ടുപോയില്ല…? ഡോക്ടര്‍ കെഎസ് ശിവകുമാറിനോട് ആരാഞ്ഞ് അന്വേഷണ കമ്മീഷന്‍

ജയലളിതയുടെ തോഴി വികെ ശശികലയുടെ ബന്ധുകൂടിയാണ് ഡോക്ടര്‍ ശിവകുമാര്‍.

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട മുന്‍ മുഖ്യമന്ത്രി ജയലളിതയെ എന്തുകൊണ്ട് വിദേശത്ത് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടു പോയില്ലെന്ന് അന്വേഷണ കമ്മീഷന്‍. ജയലളിതയുടെ പേഴ്സണല്‍ ഡോക്ടറായ കെഎസ് ശിവകുമാറിനോടാണ് ജസ്റ്റിസ് അറുമഖസ്വാമി കമ്മിഷന്‍ ചോദ്യമുന്നയിച്ചത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് തമിഴ്നാട് സര്‍ക്കാര്‍ ജസ്റ്റിസ് അറുമുഖസ്വാമി കമ്മിഷനെ നിയോഗിച്ചത്.

ജയലളിതയുടെ തോഴി വികെ ശശികലയുടെ ബന്ധുകൂടിയാണ് ഡോക്ടര്‍ ശിവകുമാര്‍. ജയലളിത അസുഖം ഭേദപ്പെട്ട് ജീവിതത്തിലേക്കു തിരിച്ചുവരികയും എന്തുകൊണ്ട് തന്നെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയില്ലെന്ന് ചോദിച്ചിരുന്നെങ്കില്‍ എന്ത് ഉത്തരം നല്‍കുമായിരുന്നുവെന്നും അന്വേഷണക്കമ്മിഷന്‍ ശിവകുമാറിനോട് ചോദിക്കുന്നു.

എന്തുകൊണ്ടാണ് ശിവകുമാര്‍ ജയലളിതയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദേശിക്കാതിരുന്നത്. പകരം ആന്‍ജിയോഗ്രാമിനു മാത്രം നിര്‍ദേശിച്ചതിനു പിന്നിലുള്ള കാരണമെന്താണ് -കമ്മിഷന്‍ ആരാഞ്ഞു. പറ്റാവുന്നത്രയും മികച്ച ചികിത്സ ജയലളിതയ്ക്ക് നല്‍കി എന്ന് ശിവകുമാര്‍ പ്രതികരിച്ചു. അതേസമയം ജയലളിതയ്ക്ക് വിദേശയാത്ര ഭയമായിരുന്നു എന്നാണ് അവരുമായി അടുത്ത ബന്ധമുണ്ടായിരുന്നവര്‍ പറയുന്നത്. വിദേശയാത്ര ഒഴിവാക്കണമെന്ന് അവരുടെ ജോത്സ്യന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍ദേശിച്ചിരുന്നുവത്രെ.

അതിനാല്‍ വര്‍ഷങ്ങളോളം ജയലളിതയ്ക്ക് പാസ്‌പോര്‍ട്ട് പോലും ഉണ്ടായിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ടുതന്നെയാണ് അബോധാവസ്ഥയിലായിരുന്നിട്ട് കൂടി ജയലളിതയെ വിദേശത്തേക്ക് കൊണ്ടുപോകാതിരുന്നത് എന്നാണ് സംസാരം. ജയലളിതയെ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ശിവകുമാറോ ശശികലയോ മന്ത്രിമാരുമായി ചര്‍ച്ചനടത്തിയിരുന്നോ എന്നും കമ്മിഷന്‍ ആരാഞ്ഞു.

Exit mobile version