പഞ്ചാബില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്ക് സൗജന്യമായി ഓക്‌സിമീറ്റര്‍ നല്‍കും; മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

ഹരിയാന: പഞ്ചാബില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്ക് സൗജന്യമായി ഓക്‌സിമീറ്റര്‍ നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കൊവിഡ് 19 കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 50000 ഓക്‌സിമീറ്റര്‍ നല്‍കാനാണ് തീരുമാനം.

പഞ്ചാബിലെ എല്ലാ ഗ്രാമങ്ങളിലും തെരുവുകളിലും സമീപപ്രദേശങ്ങളിലും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓക്‌സിമീറ്റര്‍ നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗിന്റെ പ്രഖ്യാപനം.

പഞ്ചാബിലെ ജനങ്ങള്‍ക്ക് ഓക്‌സിമീറ്റര്‍ നല്‍കാനുള്ള ആം ആദ്മി പാര്‍ട്ടി തീരുമാനത്തെ എതിര്‍ത്ത അമരീന്ദര്‍ സിംഗ്, പഞ്ചാബില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന് പറഞ്ഞിരുന്നു. നിങ്ങളുടെ ഓക്‌സിമീറ്റര്‍ ഞങ്ങള്‍ക്ക് വേണ്ട എന്നും, കൊവിഡ് മഹാമാരിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആം ആദ്മി പാര്‍ട്ടി ഉപയോഗിക്കുന്നുവെന്നും എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെജ്രിവാളിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നല്ല ഓക്‌സിമീറ്റര്‍ നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തതെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. ഓക്‌സിമീറ്റര്‍ നല്‍കുമെന്ന് കെജ്രിവാള്‍ വീഡിയോ സന്ദേശം നല്‍കിയത് ബുധനാഴ്ചയാണെന്നും എന്നാല്‍ ചൊവ്വാഴ്ച തന്നെ ഓക്‌സിമീറ്റര്‍ വാങ്ങാനുള്ള ടെണ്ടര്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചതായും അമരീന്ദര്‍ സിംഗ് പറഞ്ഞു.

കൊവിഡ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുക എന്നത്. ഓക്‌സിമീറ്റര്‍ വിതരണം ചെയ്യുന്നത് വഴി ജനങ്ങള്‍ക്ക് രക്തത്തിലെ ഓക്‌സിജന്റെ അളവ് സ്വയം പരിശോധിക്കാന്‍ സാധിക്കും. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികള്‍ക്ക് ഉടന്‍ തന്നെ ആശുപത്രിയിുലെത്താനും കഴിയും. എത്രയും പെട്ടെന്ന് തന്നെ ജനങ്ങള്‍ക്ക് ഓക്‌സിമീറ്റര്‍ എത്തിക്കുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

Exit mobile version