യാത്രചെയ്യുന്നതിനിടെ മുന്നറിയിപ്പില്ലാതെ ട്രെയിന്‍ റദ്ദാക്കി, ഒരുകാരണവശാലും ട്രെയിനില്‍ നിന്ന് ഇറങ്ങില്ലെന്ന് യുവതി, ഒടുവില്‍ ഒരേയൊരു യാത്രക്കാരിയുമായി രാജധാനി എക്‌സ്പ്രസ് ഓടിയത് 535 കിലോമീറ്റര്‍

റാഞ്ചി: ഒരേയൊരു യാത്രക്കാരിയുമായി രാജധാനി എക്‌സ്പ്രസ് ഓടിയത് 535 കിലോമീറ്റര്‍. നിയമവിദ്യാര്‍ഥിനിയായ അനന്യയ്ക്കുവേണ്ടിയാണ് രാജധാനി എക്‌സ്പ്രസ് 535 കിലോമീറ്റര്‍ ഓടിയത്. ജാര്‍ഖണ്ഡിലാണ് യാത്രക്കാരെ ഒന്നടങ്കം ഞെട്ടിച്ച സംഭവം.

ഗോത്രവര്‍ഗമായ താന ഭഗത്ത് ഭൂമിയുടെ അവകാശത്തിനായി നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ജാര്‍ഖണ്ഡിലെ ദല്‍തോങ്ഗഞ്ച് സ്റ്റേഷനില്‍ വ്യാഴാഴ്ച മണിക്കൂറുകളോളം ന്യൂഡല്‍ഹി-റാഞ്ചി രാജധാനി എക്‌സ്പ്രസ് പിടിച്ചിട്ടു.

പ്രക്ഷോഭകര്‍ റെയില്‍പാളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ അനിശ്ചിതമായി യാത്ര വൈകുന്നത് കണക്കിലെടുത്ത് അധികൃതര്‍ പല ട്രെയിന്‍ സര്‍വ്വീസും റദ്ദാക്കി. ട്രെയിന്‍ പിടിച്ചിട്ടതിനെ തുടര്‍ന്ന് ഇതിലെ 930 യാത്രക്കാര്‍ക്കായി റെയില്‍വെ ബസ് സൗകര്യം ഒരുക്കി.

എന്നാല്‍ അനന്യ ബസിലോ ടാക്‌സിയിലോ യാത്ര ചെയ്യാന്‍ തയ്യാറായില്ല. ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തതിനാല്‍ ബസിലോ റെയില്‍വേ ഏര്‍പ്പാട് ചെയ്യുന്ന ടാക്‌സിയിലോ സഞ്ചരിക്കാന്‍ താനൊരുക്കമല്ലെന്ന് അനന്യ അറിയിച്ചു. ഒടുവില്‍ അനന്യയുടെ തീരുമാനത്തിന് മുന്നില്‍ റെയില്‍വേ മുട്ടുമടക്കി.

ഇതോടെയാണ് ട്രെയിന്‍ ഒറ്റ യാത്രക്കാരിയ്ക്ക് വേണ്ടി 535 കിലോമീറ്റര്‍ സഞ്ചരിച്ചത്. ട്രെയിന്‍ സാധാരണ സഞ്ചിരിക്കുന്ന പാത വിട്ട് ഗോമോ, ബൊക്കാറോ റൂട്ടില്‍ 225 കിലോമീറ്റര്‍ അധികദൂരം സഞ്ചരിച്ച് 15 മണിക്കൂര്‍ വൈകി വെള്ളിയാഴ്ച പുലര്‍ച്ചെ റാഞ്ചിയിലെത്തിച്ചേര്‍ന്നു.

ട്രെയിന്‍ റദ്ദാക്കിയ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ബസിലോ കാറിലോ യാത്ര ചെയ്യാന്‍ മാനസികമായി താന്‍ ഒരുങ്ങിയിട്ടില്ലെന്ന് അനന്യ ട്വിറ്ററിലൂടെ റെയില്‍വെയെ അറിയിച്ചു. തുടര്‍ന്ന് അനന്യയ്ക്ക് വേണ്ടി ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ റെയില്‍വെ തീരുമാനിക്കുകയായിരുന്നു.

Exit mobile version