യോഗി ആദിത്യ നാഥിന്റെ മുസ്ലീം വിരുദ്ധ പരാമര്‍ശം; മുതിര്‍ന്ന ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു

ഇന്‍ഡോര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസ്ലീം വിരുദ്ധ പ്രസ്താവനയില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. റാവു നഗര്‍ വൈസ് പ്രസിഡന്റ് സോനു അന്‍സാരി, മഹാറാണ പ്രതാപ് മണ്ഡല്‍ വൈസ് പ്രസിഡന്റ് ഡാനിഷ് അന്‍സാരി, മണ്ഡല്‍ വൈസ് പ്രസിഡന്റ് അമന്‍ മേമന്‍, ഇന്‍ഡോറിലെ ബിജെപി മൈനോറിറ്റി സെല്‍ അംഗങ്ങളായ അനിസ് ഖാന്‍, റിയാസ് അന്‍സാരി തുടങ്ങിയവരാണ് പാര്‍ട്ടി വിട്ടത്.

കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുകയാണ്. യോഗിയുടെ പ്രസ്താവനകള്‍ കാരണം ഞങ്ങളുടെ മതത്തില്‍ നിന്നുപോലും മാറ്റി നിര്‍ത്തപ്പെടുന്ന സാഹചര്യമാണ്. തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യം വച്ച് മതവിഭാഗങ്ങളെ വേര്‍തിരിച്ച് കാണുന്ന യോഗിയുടെ പ്രസ്താവനയില്‍ മനംമടുത്താണ് തീരുമാനമെന്നും നേതാക്കള്‍ വ്യക്തമാക്കി. മുസ്ലീം വിരുദ്ധ പ്രസ്താവന കാരണം സ്വന്തം മതത്തിലുള്ളവരോട് വോട്ട് ചോദിക്കാന്‍ തന്നെ മടിയാണെന്നും നേതാക്കള്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും സംസ്ഥാന അധ്യക്ഷന്‍ രാകേഷ് സിങിനും കത്തയ്ക്കുമെന്ന് ബിജെപി മൈനോറിറ്റി സെല്‍ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നസീര്‍ ഷാ പറഞ്ഞു.

കഴിഞ്ഞ മാസം മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ”അവര്‍ (കോണ്‍ഗ്രസ്) അലിയെ മുറുകെ പിടിക്കട്ടെ, നമുക്ക് ബജ്റംഗ്ബലിയെ ഒപ്പം നിര്‍ത്താം” എന്ന് കോണ്‍ഗ്രസിനെ വിമര്‍ശിച്ചു കൊണ്ട് യോഗി പറഞ്ഞിരുന്നു. ഈ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മുസ്ലീങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് യോഗി സംസാരിച്ചതെന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

Exit mobile version