യാത്ര ചെയ്യാന്‍ അനുവദിക്കുക പരമാവധി 350 പേരെ മാത്രം; മെട്രോ സര്‍വീസിന് മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച മെട്രോ റെയില്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. ഒരു സമയം പരമാവധി 350 പേരെ മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിക്കൂ എന്നത് അടക്കമുള്ള നിയന്ത്രണങ്ങളോടെയാണ് മെട്രോ സര്‍വീസ് പുനഃരാരംഭിക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള കേന്ദ്ര നഗരവികസനമന്ത്രാലയത്തിന്റെ യോഗം മറ്റന്നാള്‍ ഡല്‍ഹിയില്‍ ചേരുന്നുണ്ട്. യോഗത്തില്‍ മെട്രോ കോര്‍പ്പറേഷന്‍ മാനേജിഗ് ഡയറക്ടര്‍മാര്‍ പങ്കെടുക്കും.

സെപ്റ്റംബര്‍ ഏഴ് മുതല്‍ ഘട്ടം ഘട്ടമായി മെട്രോ സര്‍വീസ് പുനഃരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളുടെ മാതൃകയിലാകും മെട്രോ സ്റ്റേഷനുകളിലെ പരിശോധന. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കും. ശരീരോഷ്മാവ് പരിശോധിച്ചതിന് ശേഷം മാത്രമേ യാത്രക്കാരെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ലഗേജുകള്‍ അണുവിമുക്തമാക്കാനുള്ള സജ്ജീകരണം ഉണ്ടാകും. ടോക്കണ്‍ നല്‍കുകയില്ല. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് മാത്രമേ യാത്ര അനുവദിക്കൂ.

യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ ശാരീരിക അകലം പാലിക്കുന്നത് ഉറപ്പ് വരുത്താന്‍ ചുവന്ന വൃത്തങ്ങള്‍ വരച്ചിടും. കൃത്യമായ ഇടവേളകളില്‍ ബോധവല്‍ക്കരണ അനൗണ്‍സ്‌മെന്റുകള്‍ ഉണ്ടായിരിക്കും. ട്രെയിനിനുള്ളിലെ താപനില 26 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിക്കും. ഒന്നിടവിട്ടുള്ള സീറ്റുകള്‍ ഒഴിച്ചിടണം. അതേസമയം ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാവും മെട്രോ യാത്രയില്‍ മുന്‍ഗണന എന്നാണ് ഡല്‍ഹി സര്‍ക്കാര്‍
വ്യക്തമാക്കുന്നത്.

Exit mobile version