കൊവിഡ് പ്രതിസന്ധിയില്‍ ശമ്പളം വെട്ടിക്കുറച്ചു; മുതലാളിയെ കിണറ്റിലെറിഞ്ഞ് തൊഴിലാളി, 21കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രകോപിതനായി തൊഴിലാളിയായ 21കാരന്‍ മുതലാളിയെ കിണറ്റിലെറിഞ്ഞു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ തസ്ലീമിനെ പോലീസ് അറസ്റ്റ് ചെയ്തു. 45 കാരനായ ഓം പ്രകാശിനെയാണ് ഇയാള്‍ കിണറ്റിലെറിഞ്ഞത്.

തസ്ലീമിന്റെ ശമ്പളം 15000 രൂപയായിരുന്നു. കൊവിഡ് വ്യാപനം മൂലം വരുമാനം കുറഞ്ഞതോടെ ഉടമ ശമ്പളം വെട്ടിക്കുറച്ചു. ഇതാണ തസ്ലീമിനെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഓം പ്രകാശ് തന്നെ തല്ലിയെന്ന് തസ്ലീം പോലീസിന് മൊഴി നല്‍കി. ഓം പ്രകാശ് ഉറങ്ങാന്‍ കിടന്നതോടെ തസ്ലീം അയാളുടെ തലയ്ക്ക് ഭാരമുള്ള വടികൊണ്ട് അടിച്ച ശേഷം കഴുത്ത് മുറിക്കുകയും ചെയ്തു.

പിന്നീട് മൃതദേഹം ചാക്കില്‍ക്കെട്ടി അടുത്തുള്ള കിണറ്റില്‍ എറിയുകയുകയായിരുന്നു. എന്നാല്‍ ബിസിനസ് ആവശ്യത്തിനായി ഓം പ്രകാശ് ദൂരെ പോയിരിക്കുകയാണെന്നാണ് ബന്ധുക്കളോട് തസ്ലീം പറഞ്ഞത്. മണിക്കൂറുകള്‍ക്കുള്ളില്‍ പിടിക്കപ്പെടുമെന്ന് പേടിച്ച് ഇയാള്‍ ഓം പ്രകാശിന്റെ വീടുവിട്ട് പോവുകയും ചെയ്തു. ശേഷം, ഓഗസ്റ്റ് 10 മുതല്‍ ഓം പ്രകാശിനെ കാണാനില്ലെന്ന് ബന്ധു ഓഗസ്റ്റ് 12 ന് പോലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് അടുത്തുള്ള കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓം പ്രകാശിന്റെ മൃതദേഹം കിണറ്റില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് തസ്ലീം, ഓം പ്രകാശിന്റെ മോട്ടോര്‍ സൈക്കിളും മൊബൈലുമായാണ് കടന്നതെന്ന് കണ്ടെത്തി. തസ്ലീമിന്റെ ഉത്തര്‍പ്രദേശിലെ വീട്ടിലും സമീപ പ്രദേശങ്ങളിലുമടക്കം നടത്തിയ റെയ്ഡിനൊടുവില്‍ ഡല്‍ഹിയില്‍ നിന്ന് ഞായറാഴ്ച ഇയാളെ പിടികൂടുകയായിരുന്നു.

Exit mobile version