ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണം; രാഹുലിനെ പിന്തുണച്ച് പ്രിയങ്ക ഗാന്ധിയും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ വേണമെന്ന് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തോട് പിന്തുണച്ചാണ് പ്രിയങ്ക ഗാന്ധിയും തന്റെ നിലപാട് വ്യക്തമാക്കിയത്.

കുടുംബത്തില്‍ നിന്നുള്ള ആരും പാര്‍ട്ടി അധ്യക്ഷനാകരുതെന്ന രാഹുലിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണ യോജിപ്പാണെന്നും പ്രിയങ്ക വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാഹുല്‍ ഗാന്ധി സ്ഥാനമൊഴിയുമ്പോള്‍ ഈ നിര്‍ദ്ദേശം മുന്‍പോട്ട് വച്ചിരുന്നു. പുതുതലമുറ നേതാക്കളുടെ അഭിമുഖങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ പുസ്തകത്തിലാണ് പ്രിയങ്ക നിലപാട് തുറന്ന് പറഞ്ഞത്.

നവമാധ്യമങ്ങളുടെ സാധ്യത മനസിലാക്കുന്നതില്‍ കോണ്‍ഗ്രസ് പുറകിലായിരുന്നു. അത് മനസിലാക്കിയപ്പോഴേക്കും നഷ്ടം സംഭവിച്ചിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. പാര്‍ട്ടി സ്വന്തമായ വഴി കണ്ടെത്തണം. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള പ്രസിഡന്റിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. അത് ഉത്തര്‍പ്രദേശായാലും ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലായാലും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതല നിര്‍വഹിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Exit mobile version